മലപ്പുറം: പേരിൽ വന്ന ആശയക്കുഴപ്പത്തിൽ പ്രതിക്ക് പകരം മറ്റൊരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പൊലീസ്. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്കൽ അബൂബക്കറിനെയാണ് പൊലീസ് പേര് മാറി അറസ്റ്റ് ചെയ്തത്. വടക്കേപ്പുറത്ത് അബൂക്കറിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ആളുമാറി പ്രതിക്ക് പകരം ആലുങ്കൽ അബൂബക്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീധനവുമായി ബന്ധപ്പെട്ട് വടക്കേപ്പുറത്ത് അബൂബക്കറിന്റെ ഭാര്യ നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ്. എന്നാൽ ആളുമാറി അറസ്റ്റ് ചെയ്തത് ചെയ്തത് ആലുങ്കൽ അബൂബക്കറിനെയായിരുന്നു. മേയ് 20നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടിൽ എത്തിയ പൊലീസ് അബൂബക്കറിനെതിരെ ഭാര്യ പരാതി നൽകിയിട്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാൽ സ്വർണവുമായി ബന്ധപ്പെട്ട് ആലുങ്കൽ അബൂബക്കറിനെതിരെ ഭാര്യ നേരത്തെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ പരാതിയാണെന്ന് വിചാരിച്ച് ആലുങ്കൽ അബൂബക്കർ കുറ്റം സമ്മതിച്ചു. ഇതോടെ അബൂബക്കറെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
നാല് ലക്ഷം രൂപ പിഴയും ആറ് മാസത്തെ തടവുമായിരുന്നു കോടതി ശിക്ഷയായി വിധിച്ചത്. എന്നാൽ പിഴ അടയ്ക്കാൻ കയ്യിൽ പണമില്ലാത്തതിനാൽ അബൂബക്കറുടെ തടവ് നീട്ടാൻ കോടതി വിധിക്കുകയായിരുന്നു. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്തത് യഥാർത്ഥ അബൂബക്കറെയല്ലെന്ന് മനസിലാക്കിയ പരാതിക്കാരിയുടെ ബന്ധുക്കൾ രേഖകൾ ഹാജരാക്കിയതോടെയാണ് തങ്ങൾക്ക് പറ്റിയ അബദ്ധം പൊലീസുകാർക്ക് മനസിലായത്. ഇതോടെ ജയിലിലായ അബൂബക്കറുടെ ശിക്ഷ പിൻവലിച്ച് കോടതി വിട്ടയയ്ക്കുകയായിരുന്നു.
രണ്ട് അബൂബക്കർമാരുടെയും പിതാവിന്റെ പേര് മുഹമ്മദ് എന്നാണ്. യഥാർത്ഥത്തിൽ അറസ്റ്റ് ചെയ്യേണ്ട അബൂബക്കർ നിലവിൽ വിദേശത്താണുള്ളതെന്നും രണ്ടാളുടെയും പേരും, പിതാവിന്റെ പേരും ഒന്നായതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും പൊലീസ് അറിയിച്ചു.