ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് മാദ്ധ്യമപ്രവർത്തകനായിരുന്ന ജോൺ മുണ്ടക്കയം. ഭാര്യാപിതാവിന്റെ കല്ലറ 58 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ കഥയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.
മലേഷ്യയിലെ ക്‌ളാങിനടുത്ത് ‘കേറി’ ഐലൻഡിൽ റബർ എസ്റ്റേറ്റിലാണ് ഷീലയുടെ പിതാവ് സിഎം മാത്യൂസ് ജോലി ചെയ്തിരുന്നത്. പിതാവിന്റെ മരണത്തെ തുടർന്ന് ഷീലയും സഹോദരനും അമ്മയ്‌ക്കൊപ്പം അവിടെ നിന്ന് കുമ്പനാട് ചുണ്ടമണ്ണിൽ കുടുംബവീട്ടിൽ മടങ്ങിയെത്തുകയായിരുന്നു.
1990 ൽ ഔദ്യോഗിക യാത്രയ്‌ക്കിടയിൽ താൻ മലേഷ്യ സന്ദർശിച്ചപ്പോൾ കല്ലറ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കാടുമൂടിയ നിലയിലായിരുന്നതിനാൽ കഴിഞ്ഞില്ല. കോവിഡ് കാലത്ത് കൂടുതൽ മൃതദേഹങ്ങൾ അടക്കേണ്ടി വന്നപ്പോൾ ശ്മശാനം വീണ്ടും വൃത്തിയാക്കിയതാണ് കല്ലറ കണ്ടെത്താൻ വഴിയൊരുക്കിയതെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മലേഷ്യയിലെ ക്‌ളാങ്ങിൽ അമ്പത്തിയെട്ടു വർഷത്തിനു ശേഷം മടങ്ങിയെത്തിയ മകൾ അപ്പന്റെ കല്ലറയ്‌ക്ക് മുന്നിൽ മുട്ടുകുത്തി നിന്നു ‘മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു. ആറാം വയസിൽ ക്വാലാലംപൂരിനടുത്തുള്ള ക്‌ളാങ്ങിലെ സെമിത്തേരിയിൽ പിതാവിന്റെ മൃതദേഹത്തിന് പിന്നാലെ നീങ്ങിയ ബാലിക അന്നത്തെ കണ്ണീരിൽ നനഞ്ഞ ഓർമ്മകളിൽ അതേ വഴിയിലൂടെ തന്നെ വീണ്ടും ആ സെമിത്തേരിക്കുന്നു കയറി.
1966 ൽ മരിച്ചടക്കിയവരുടെ കല്ലറകൾക്കിടയിൽ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയെങ്കിലും ആ കല്ലറ അവളെ കാത്തു കിടന്നു. കുരിശിൽ സിഎം മാത്യൂസ്: മരണം 1966 സെപ്റ്റബർ 9 എന്ന് എഴുതിയിരിക്കുന്നു. അതിന് മുകളിൽ ഒട്ടും മങ്ങലേൽക്കാതെ മാർബിളിൽ ആലേഖനം ചെയ്ത ബ്‌ളാക്ക് ആൻഡ് വൈറ്റ് ചിത്രവും.
1990 ൽ ഔദ്യോഗിക യാത്രയ്‌ക്കിടയിൽ ഞാൻ മലേഷ്യ സന്ദർശിച്ചപ്പോൾ കല്ലറ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കാടുമൂടിയ നിലയിലായിരുന്നതിനാൽ കഴിഞ്ഞില്ല. കോവിഡ് കാലത്ത് കൂടുതൽ മൃതദേഹങ്ങൾ അടക്കേണ്ടി വന്നപ്പോൾ ശ്മശാനം വീണ്ടും വൃത്തിയാക്കിയതാണ് കല്ലറ കണ്ടെത്താൻ വഴിയൊരുക്കിയത്.
കടലിനക്കരെ ഉറങ്ങുന്ന വല്യപ്പച്ചന്റെ കല്ലറ പുതുക്കി പണിയാനുമുള്ള തയ്യാറെടുപ്പിലാണ് കൊച്ചുമക്കൾ. ക്‌ളാങിനടുത്ത് ‘കേറി’ ഐലൻഡിൽ ഒരു റബർ എസ്റ്റേറ്റിലാണ് ഷീലയുടെ പിതാവ് സി.എം മാത്യൂസ് ജോലി ചെയ്തിരുന്നത്. പിതാവിന്റെ മരണത്തെ തുടർന്ന് ഷീലയും സഹോദരനും അമ്മയ്‌ക്കാപ്പം ക്വാലാലംപൂരിനോടു വിട പറഞ്ഞു കുമ്പനാട് ചുണ്ടമണ്ണിൽ കുടുംബവീട്ടിൽ മടങ്ങിയെത്തുകയായിരുന്നു.
ക്‌ളാങ്ങിനു സമീപം ആറു വയസുവരെ ഷീല വളർന്ന കേറി ഐലൻഡിലും ഞങ്ങൾ പോയെങ്കിലും പണ്ടു താമസിച്ച വീട് കണ്ടെത്താനായില്ല. അന്ന് ഇന്ത്യക്കാരുടെ ഒരു സമൂഹം ക്‌ളാങ്ങിലും കേറി സായിപ്പ് ജീവിച്ച കേറി ഐലൻഡിലും ഉണ്ടായിരുന്നു. ആറു പതിറ്റാണ്ട് മാറിയപ്പോൾ കേറി ഐലൻഡിൽ എല്ലാം മാറി. പഴയ തലമുറയിൽ പെട്ട ഇന്ത്യക്കാർ ആരുമില്ല. റബർ തോട്ടം എണ്ണ പനംതോട്ടമായി. താമസിച്ച വീടും ഷീല ഒന്നാം ക്ലാസിൽ പഠിച്ച പ്രൈമറി സ്‌കൂളും പിതാവ് മാനേജരായി ജോലി ചെയ്ത റബർ ഫാക്ടറിയും എങ്ങോ പോയ്മറഞ്ഞു.