എറണാകുളം: കനത്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെട്ട വിഗ്ദധ സമിതിക്ക് ഹൈക്കോടതിയുടെ നിർദേശം. ഹോട്ട്സ്പോട്ടുകളായ കാനകൾ ശുചീകരിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്ധ സമിതിക്ക് ഹൈക്കോടതി നിർദേശം നൽകി. മുല്ലശ്ശേരിക്കനാലിലെ ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
മഴക്കാലത്ത് കൃത്യമായി കാര്യങ്ങൾ നിരീക്ഷിച്ചതിൽ ജില്ലാ കളക്ടർക്കും, കോർപ്പറേഷൻ സെക്രട്ടറിക്കും, അമിക്കസ്ക്യൂറിക്കും ഹൈക്കോടതി അഭിനന്ദനം അറിയിച്ചു. എന്നാൽ കോടതിയുടെ ഇടപെടലില്ലാതെ തന്നെ ശുചീകരണ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കണമെന്നും നിർദേശം നൽകി.
മഴപെയ്താൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന 15-ഓളം സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജനങ്ങളുടെ സഹായവും സഹകരണവും ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.