ജനീവ: ആഗോള ആയുർദൈർഘ്യം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കോവിഡ് മഹാമാരിക്ക് ശേഷം നിലവിലെ ശരാശരി ആയുർദൈർഘ്യം 71.4 വയസാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2019 നും 2021 നും ഇടയിൽ മനുഷ്യന്റെ ആയുസിൽ 1.8 വർഷത്തെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായി ആരോഗ്യത്തോടെയുള്ള ജീവിതകാലേയളവ് 1.5 വർഷം കുറഞ്ഞ് 61.9 വർഷമായി. അമേരിക്കയേയും തെക്കുകിഴക്കൻ ഏഷ്യയേയുമാണ് ഇത് കൂടുതൽ ബാധിച്ചത്. ഇരു ഭൂഖണ്ഡങ്ങളിലേയും ആയുർദൈർഘ്യം ഏകദേശം 3 വർഷം കുറഞ്ഞു.
ഒരു ദശാബ്ദകാലം കൊണ്ട് ആരോഗ്യരംഗത്തുണ്ടാക്കിയ നേട്ടങ്ങൾ കോവിഡ് -19 മഹാമാരി ഇല്ലാതാക്കിയെന്ന്, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് മൂലം 1.3 കോടിയിലധികം ജീവനുകൾ നഷ്ടപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019ന് മുമ്പ് മസ്തിഷ്കാഘാതം, പക്ഷാഘാതം, അർബുദം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അൽഷിമേഴ്‌സ്, പ്രമേഹം എന്നിവ മൂലമായിരുന്നു 74 ശതമാനം മരണങ്ങളും സംഭവിച്ചതെന്നും റിപ്പോർട്ട് പറയുന്നു.