ചാലക്കുടി: അതിരപ്പിള്ളിയിൽ വാഹനമിടിച്ച് കാട്ടുപന്നിക്ക് പരിക്ക്. അതിനിടെ പന്നിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകന് നേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൈയ്യേറ്റത്തിന് മുതിർന്നത് വാക്കുതർക്കത്തിനും സംഘർഷാവസ്ഥയ്‌ക്കും ഇടയാക്കി.
രാവിലെയാണ് പന്നിയെ റോഡരികിൽ കണ്ടെത്തിയത്. വാഹനം ഇടിച്ച് കാലിന് പരിക്കേറ്റ് നടക്കാൻ കഴിയാത്ത നിലയിലായിരുന്നു. ഇടിച്ച വാഹനവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെയാണ് പന്നിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്.
അതിരപ്പിള്ളിയിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകനായ റൂബിൻ ലാലിന് നേരെയാണ് കയ്യേറ്റമുണ്ടായത്. വനംവകുപ്പ് പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷൻ ബീറ്റ് ഓഫീസർ ജാക്‌സന്റെ നേതൃത്വത്തിൽ ആയിരുന്നു അതിക്രമം നടത്തിയത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ തട്ടിത്തെറിപ്പിച്ചു. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.