പര്യവേക്ഷണത്തിനിടെ നീല ഉറുമ്പിനെ കണ്ടെത്തി ഗവേഷകർ. രണ്ട് മില്ലി മീറ്റർ മാത്രമുള്ള ഉറുമ്പിനെയാണ് അരുണാചൽ പ്രദേശിലെ വിദൂര സിയാംഗ് താഴ്‌വരയിൽ നിന്ന് ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയത്. പരാപരാട്രേച്ചിന നീല ‘Paraparatrechina neela’ എന്നാണ് പുതിയ ഉറുമ്പിന് ഗവേഷകർ ഇതിന് നൽകിയിരിക്കുന്ന പേര്.
വലിയ കണ്ണുകൾ, ഉപ- ത്രികോണാകൃതിയിലുള്ള തലയും വായും, അഞ്ച് പല്ലുകൾ എന്നിവയാണ് പുതുതായി കണ്ടെത്തിയ ഉറുമ്പിനുള്ളത്. അതിന്റെ നീല ശരീരമാണ് ഗവേഷകരുടെ മനം കവർന്നിരിക്കുകയാണ്. പ്രാണികൾക്കിടയിൽ അപൂർവമാണ് ഇത്തരത്തിലൊരു നീലിമ. ചിത്രശലഭങ്ങൾ, വണ്ടുകൾ, തേനീച്ചകൾ, പല്ലികൾ തുടങ്ങിയ ഏതാനും പ്രാണികളിൽ നീല നിറം സാധാരണയായി കാണപ്പെടുന്നുണ്ടെങ്കിലും ഉറുമ്പുകളിൽ ഇത് താരതമ്യേന അപൂർവമാണ്.
ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന 16,724 സ്പീഷീസുകളിലും ഉപജാതികളായ ഉറുമ്പുകളിലും ചിലത് മാത്രമേ നീല നിറവും മറ്റും പ്രകടിപ്പിക്കാറുള്ളൂ. പലപ്പോഴും ബയോളജിക്കൽ ഫോട്ടോണിക് നാനോസ്ട്രക്ചറുകളുടെ ക്രമീകരണത്തിലൂടെയാണ് നിറവ്യത്യാസം സംഭവിക്കുന്നത്. എന്നാൽ നിറവ്യത്യാസങ്ങൾ ആശയവിനിമയത്തിനോ പാരിസ്ഥിതിക ഇടപെടലുകൾക്കോ സഹായിക്കുമോയെന്ന് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
121 വർഷങ്ങൾക്ക് ശേഷമാണ് പരാപരാട്രെചിന ജനുസിലേക്ക് പുതിയ ഒരു ജീവിയെ ഉൾപ്പെടുത്തുന്നത്. താഴ്വരയിലെ യിങ്കു ഗ്രാമത്തിൽ വൈകുന്നര സമയത്ത് പര്യവേക്ഷണം നടത്തുകയായിരുന്നു സംഘം. ഇതിനിടെ ഏകദേശം പത്തടി ഉയരത്തിലുള്ള ഒരു മരത്തിന്റെ ദ്വാരം പര്യവേക്ഷണം ചെയ്യുന്നതിനിടെ തീനാളം പോലെ എന്തോ ഒന്ന് കണ്ടു. മങ്ങിയ വെളിച്ചത്തിൽ ഗവേഷകർ രണ്ട് പ്രാണികളാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് അവ ഉറുമ്പുകളാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് ഗവേഷകർ പറഞ്ഞു.
ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെൻ്റും (ATREE) ഫ്ലോറിഡ സർവകലാശാലയിലും സംയുക്തമായാണ് ഗവേഷണം നടത്തിയത്. ATREE-ലെ ശാസ്ത്രജ്ഞരായ ഡോ.പ്രിയദർശനൻ ധർമ്മ രാജനും സഹനശ്രീ ആർ. ഫ്ലോറിഡ സർവകലാശാലയിലെ അശ്വജ് പുന്നാഥും നടത്തിയ പഠനങ്ങൾ ഓപ്പൺ-ആക്സസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ‘അഭോർ പര്യവേഷണ’ത്തിന് ശേഷം സിയാംഗ് താഴ്വരയിലെ ജൈവവൈവിധ്യം പുനഃപരിശോധിക്കാനുള്ള പര്യവേഷണത്തിലായിരുന്നു സംഘം. ബ്രിട്ടീഷ് സൈനികാഭ്യാസത്തിന്റെ ഭാഗമായിരുന്നു 1911-1912 കാലഘട്ടത്തിൽ ചരിത്രപരമായ പര്യവേക്ഷണം നടത്തിയത്.
121 വർഷങ്ങൾക്ക് ശേഷം നടത്തിയ പര്യവേക്ഷണത്തിൽ ഇതുവരെ ഒരു പുതിയ ഉപകുടുംബം, ആറ് പുതിയ ജനുസ്സുകൾ, 40-ലധികം പുതിയ ഇനം പ്രാണികൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഹിമാലയൻ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആയാണ് താഴ്വര അറിയപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുകയാണ്. 1911 മുതൽ നടത്തിയ പര്യവേക്ഷണത്തിന്റെ കണ്ടെത്തലുകൾ നിരവധി വാല്യങ്ങളിലായി ഇന്ത്യൻ മ്യൂസിയത്തിന്റെ റെക്കോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.















