ദുബായ്: ബലിപെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ഭരണാധികാരികൾ ഏവർക്കും പെരുന്നാൾ ആശംസകൾ നേർന്നു.
സൗദി, ബഹ്റൈൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും പെരുന്നാൾ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈദ് നമസ്കാരത്തിനായി പള്ളികളും ഈദ് ഗാഹ് മൈതാനങ്ങളും സജ്ജമായി. ദുബായിലും ഷാർജയിലുമായി മലയാളത്തിലുള്ള മൂന്ന് ഈദ് ഗാഹുകളാണ് ഒരുക്കിയിരിക്കുന്നത്. ദുബായ് മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യൻ ഇസ്ലാഹി സെന്ററും അൽമനാർ ഇസ്ലാമിക് സെന്ററുമാണ് ദുബായിലെ ഈദ് ഗാഹുകൾ ഒരുക്കുന്നത്.
അൽഖൂസ് അൽമനാർ ഇസ്ലാമിക് സെന്ററിൽ മൗലവി മൻസൂർ മദീനിയും ഖിസൈസ് ടാർഗെറ്റ് ഫുട്ബോൾ ഗ്രൗണ്ടിൽ മൗലവി ഹുസൈൻ കക്കാടും ഈദ് ഗാഹിന് നേതൃത്വം നൽകും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അടുത്തുള്ള ഫുട്ബോൾ ഗ്രൗണ്ടിലെ മലയാളം ഈദ് ഗാഹിന് ഹുസൈൻ സലഫിയാണ് നേതൃത്വം നൽകുക. പതിനായിരക്കണക്കിന് വിശ്വാസികൾ പ്രാർഥനകളിൽ പങ്കാളികളാകും.
അബുദാബി എമിറേറ്റിൽ പുലർച്ചെ 5.50 ആണ് പ്രാർത്ഥനാ സമയം. ദുബായിൽ- 5.45 നും, ഷാർജ- അജ്മാൻ എമിറേറ്റുകളിൽ- 5.44 നുമായിരിക്കും പ്രാർഥന. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അടക്കമുള്ള ഭരണാധികാരികൾ പെരുന്നാൾ ആശംസകൾ നേർന്നു. ഒമാനിൽ തിങ്കളാഴ്ച്ചയാണ് പെരുന്നാൾ.