മഴ വില്ലനായ മത്സരത്തിൽ നമീബിയയെ തോൽപ്പിച്ച് സൂപ്പർ 8 സാധ്യത സജീവമാക്കി ഇംഗ്ലണ്ട്. നിർണായക മത്സരത്തിൽ ഡക്ക് വെർത്ത് ലൂയിസ് നിയമപ്രകാരം 41 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മഴ മൂലം മത്സരം 10-ഓവറാക്കി ചുരുക്കിയിരുന്നു. 122 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നമീബിയ 84 റൺസിന് പുറത്താകുകയായിരുന്നു. ഓസ്ട്രേലിയ സ്കോട്ലൻഡിനെ തോൽപ്പിച്ചാൽ ഇംഗ്ലണ്ട് സൂപ്പർ 8ന് യോഗ്യത നേടും.
അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 122 റൺസ് കണ്ടെത്തിയത്. ഫിൽ സാൾട്ട് (11)|, നായകൻ ജോസ് ബട്ലർ( 4) എന്നിവർ നിറം മങ്ങിയ മത്സരത്തിൽ ഹാരി ബ്രൂക്കും(47) ജോണി ബെയർസ്റ്റോയുമാണ്(31) ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. മൊയീൻ അലി (16), ലിയാം ലിവിംഗ്സ്റ്റൺ (13) എന്നിവരും ഇംഗ്ലീഷ് നിരയിൽ തിളങ്ങി.
മൈക്കൽ വാൻ ലീങ്കെനാണ് (33) നമീബിയയുടെ ടോപ് സ്കോറർ. നിക്കോളാസ് ഡാവിൻ (18), ഡേവിഡ് വീസ് (27) എന്നിവരുടെ പോരാട്ടം ഫലം കണ്ടില്ല.