ഭോപ്പാൽ: മധ്യപ്രദേശിലെ ജയോറ നഗരത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച നാല് പേരെ ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തി അറസ്റ്റ് ചെയ്തു. സൽമാൻ മേവാതി (21), ഷാക്കിർ ഖുറേഷി (19), ഷാരൂഖ് (24), നൗഷാദ് (28) എന്നിവരാണ് പിടിയിലായത്. പശുവിന്റെ തലയറുത്ത് ജയോറ നഗരത്തിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. വർഗീയ കലാപങ്ങൾ സൃഷ്ടിക്കുകയെന്ന ദുരുദ്ദേശത്തോടെ ഇവർ പശുവിന്റെ തലയറുത്ത് ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുരോഹിതനാണ് പശുവിന്റെ തല കണ്ടത്. ഇതോടെ നഗരവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ നാല് യുവാക്കൾ പശുവിന്റെ തല ക്ഷേത്രത്തിലേക്ക് വലിച്ചെറിയുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷ സാഹചര്യം ഉടലെടുത്തെങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് പൊലീസ് പറഞ്ഞു. വർഗീയത സൃഷ്ടിക്കാൻ ശ്രമിച്ചതിനെതിരെയും സെക്ഷൻ 506, മധ്യപ്രദേശ് ഗോവൻഷ് വധ് പ്രതിഷ്ഠ് അധിനിയം 2004 തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.