ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടുമെന്ന ടെസ്ല മോധാവി ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ. അടിസ്ഥാന രഹിതമായ പ്രസ്താവനകളാണ് ഇലോൺ മസ്ക് നടത്തുന്നതെന്നും ഇത് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളുടെ ശരിയായ പ്രവർത്തനം പഠിക്കണമെങ്കിൽ ഇന്ത്യയിലേക്ക് വരണമെന്നും മസ്കിനെ ക്ഷണിച്ചുകൊണ്ട് അദ്ദേഹം എക്സിൽ കുറിച്ചു.
” ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ ഇവ നിർത്തലാക്കണമെന്നാണ് ഇലോൺ മസ്ക് പ്രസ്താവിക്കുന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ പരാമർശമാണ്. അദ്ദേഹം എല്ലാ യന്ത്രങ്ങളെയും പൊതുവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയേഴ്സ് ആർക്കും നിർമിക്കാൻ സാധിക്കില്ലെന്ന തെറ്റായ സന്ദേശമാണ് ഇത് നൽകുന്നത്. യുഎസിലെയും മറ്റ് സ്ഥലങ്ങളിലെയും വോട്ടിംഗ് യന്ത്രങ്ങളുടെ സംവിധാനങ്ങൾ ഒരുപക്ഷേ പെട്ടന്ന് ഹാക്ക് ചെയ്യാൻ സാധിക്കുന്നതായിരിക്കും. എന്നാൽ അതിനർത്ഥം എല്ലാ വോട്ടിംഗ് യന്ത്രങ്ങളും ഇത്തരത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നതല്ല.
ഇന്റർനെറ്റ് കണക്റ്റ് ചെയ്ത വോട്ടിംഗ് യന്ത്രങ്ങളെയാണ് യുഎസും മറ്റ് പ്രദേശങ്ങളും ആശ്രയിക്കുന്നത്. എന്നാൽ ഇന്ത്യയിൽ പ്രത്യേക തരത്തിൽ രൂപകൽപ്പന ചെയ്ത വോട്ടിംഗ് യന്ത്രങ്ങളാണുള്ളത്. ഇവ സുരക്ഷിതവും മറ്റ് നെറ്റ്വർക്കുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നതുമാണ്. ബ്ലൂടൂത്ത്, വൈഫൈ, ഇന്റർനെറ്റ് തുടങ്ങിയ കണക്റ്റിവിറ്റികൾ ഇതിൽ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കില്ല. ഇന്ത്യയിൽ നിർമിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ സന്തോഷത്തോടെ ഇലോൺ മസ്കിന് ഞങ്ങൾ ടൂട്ടോറിയൽ ക്ലാസ് നൽകാം.”- രാജീവ് ചന്ദ്ര ശേഖർ കുറിച്ചു.
This is a huge sweeping generalization statement that implies no one can build secure digital hardware. Wrong. @elonmusk ‘s view may apply to US n other places – where they use regular compute platforms to build Internet connected Voting machines.
But Indian EVMs are custom… https://t.co/GiaCqU1n7O
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) June 16, 2024
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ഇല്ലാതാക്കണമെന്നും മനുഷ്യർക്കോ, എഐ പോലുള്ള സാങ്കേതികവിദ്യകൾക്കോ ഇവ പെട്ടന്ന് ഹാക്ക് ചെയ്യാൻ സാധിക്കുമെന്നുമായിരുന്നു ഇലോൺ മസ്കിന്റെ പ്രസ്താവന. എന്നാൽ എല്ലാ വോട്ടിംഗ് യന്ത്രങ്ങളെയും ഇത്തരത്തിൽ പൊതുവത്ക്കരിക്കുന്നത് തെറ്റായ പ്രസ്താവനയാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.