ഇടുക്കി: ഇടുക്കിയിലെ പൈനാവിൽ വീട് പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി ലക്ഷ്യമിട്ടത് ഭാര്യാ മാതാവിനെ കൊല്ലാനെന്ന് പൊലീസ്. വിദേശത്ത് പോയ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടതും ആക്രമണത്തിന് പ്രകോപനമായതായി പ്രതിയായ സന്തോഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതിനുമുൻപും ഇയാൾ ഭാര്യ പ്രിൻസിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തിന് കാരണം കുടുംബ പ്രശ്നങ്ങളാണ്. ഭാര്യയെ വിദേശത്തേക്ക് ജോലിക്ക് അയച്ചതിലുള്ള വിരോധംമൂലം ജൂൺ 5 ന് ഭാര്യവീട്ടിൽ കയറി ഇയാൾ അതിക്രമം കാണിച്ചിരുന്നു. ഇതിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് പ്രതി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വീണ്ടും പ്രതി വീട്ടിലെത്തി ഭാര്യാമാതാവ് അന്നക്കുട്ടിയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ വീടിന് തീവയ്ക്കുകയായിരുന്നു.
സംഭവശേഷം ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച ഇയാളെ തമിഴ്നാട് പൊലീസ് പിടികൂടി ഇടുക്കി പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്നാട്ടിലെ തേനിക്കടുത്ത് സിന്ദൂരപ്പെട്ടി എന്ന ഗ്രാമത്തിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് ഇടുക്കി എസ്പി പറഞ്ഞു