മലയാളികൾ ആഘോഷമാക്കിയ മമ്മൂട്ടിയെ ചിത്രങ്ങളിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചൻ. ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1990-ലാണ് ചിത്രം പുറത്തിറങ്ങുന്നത്. കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രത്തിൽ വലിയ ആരാധക കൂട്ടം തന്നെ ഉണ്ട്. സിനിമയുടെ രണ്ടാം ഭാഗം വിജയ് ബാബു-മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിൽ വരുന്നു എന്ന പ്രഖ്യാപനവും നടന്നിരുന്നു. എന്നാൽ ഇതുവരെയും സിനിമ ആരംഭിച്ചിട്ടില്ല. ഇപ്പോഴിതാ, കോട്ടയം കുഞ്ഞച്ചൻ 2-നെപ്പറ്റി മനസ്സ് തുറക്കുകയാണ് സംവിധായകൻ സുരേഷ് ബാബു.
“അക്കാലത്ത് പെട്ടെന്നൊരു പടം ചെയ്യേണ്ടത് എന്റെ ആവശ്യമായിരുന്നു. അതിനു മാക്സിമം സപ്പോർട്ട് ചെയ്തത് മമ്മൂക്ക ആയിരുന്നു. ടെന്നീസ് ജോസഫിനെ വിളിച്ച് എനിക്കുവേണ്ടിയിട്ട് ഒരു പടം എഴുതി തരണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹമാണ്. അങ്ങനെ ഉണ്ടായതാണ് കോട്ടയം കുഞ്ഞച്ചൻ. മുട്ടത്തുവർക്കിയുടെ വേലി എന്ന കഥയെ ആസ്പദമാക്കി ഉണ്ടാക്കിയെടുത്തതാണ് ഈ സിനിമ. കഥ മമ്മൂട്ടിക്കും വളരെ ഇഷ്ടപ്പെട്ടു. കോട്ടയം ഭാഷ അദ്ദേഹത്തിന് നന്നായിട്ട് അറിയാം. 21 ദിവസം കൊണ്ട് ആ സിനിമ ഷൂട്ട് ചെയ്ത് തീർത്തു. ഒറ്റ ജൂനിയർ ആർട്ടിസ്റ്റ് അതിൽ വർക്ക് ചെയ്തിട്ടില്ല. എല്ലാവരും ഷൂട്ട് ചെയ്ത സ്ഥലത്തെ നാട്ടുകാരായിരുന്നു. വെറും 15 ദിവസം കൊണ്ടാണ് മമ്മൂട്ടി അദ്ദേഹത്തിന്റെ സീനുകൾ കംപ്ലീറ്റ് ചെയ്തത്”.
“കോട്ടയം കുഞ്ഞച്ചന്റെ പാർട്ട് 2 ഞാൻ അറിഞ്ഞുകൊണ്ട് തന്നെ വിജയ് ബാബു ടീമിന് കൊടുത്തതാണ്. രണ്ടാം ഭാഗത്തിനായി ഞാനും ടെന്നീസ് ജോസഫും ഞാനും രഞ്ജി പണിക്കും എല്ലാം ഇരുന്നിരുന്നു. എന്നാൽ കഥ ഫുൾ ആയി വർക്ക് ഔട്ട് ആവുന്ന രീതിയിൽ വരുന്നില്ല. കോട്ടയം കുഞ്ഞച്ചന്റെ മുകളിൽ നിൽക്കണം അതിന്റെ രണ്ടാം ഭാഗം. അങ്ങനെ ഞാൻ പ്രോജക്ട് വേണ്ട എന്ന് വയ്ക്കുകയായിരുന്നു. മമ്മൂക്കയ്ക്ക് പക്ഷേ താല്പര്യമുണ്ടായിരുന്നു. കഥയുടെ റൈറ്റ്സ് ഇപ്പോഴും എന്റെ കയ്യിൽ തന്നെയാണ്. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും സിനിമ ചെയ്തേക്കാം. ഞാൻ ചെയ്യുന്നില്ല എന്നേയുള്ളൂ”-സുരേഷ് ബാബു പറഞ്ഞു.