കൊൽക്കത്ത: രാജ്ഭവൻ പരിസരം ഉടൻ ഒഴിയാൻ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് കൊൽക്കത്ത പോലീസിനോട് ഉത്തരവിട്ടു
തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾക്ക് ഇരയായവരെ ഗവർണറെ സന്ദർശിച്ച് പരാതി നൽകുന്നതിൽ നിന്ന് വിലക്കിയതിന് പിന്നാലെയാണ് നടപടി.
രാജ്ഭവനിൽ വിന്യസിച്ചിരിക്കുന്ന കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥർക്ക് ഉടൻ സ്ഥലം ഒഴിയാൻ തിങ്കളാഴ്ച നോട്ടീസ് നൽകിയതായി രാജ്ഭവൻ വൃത്തങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചു.
രാജ്ഭവന്റെ നോർത്ത് ഗേറ്റിന് സമീപമുള്ള പോലീസ് ഔട്ട്പോസ്റ്റ് “ജൻ മഞ്ച്” (പൊതു പ്ലാറ്റ്ഫോം) ആക്കി മാറ്റാൻ പദ്ധതിയിടുന്നതായി സൂചനയുണ്ട്. ഇവിടെ പൊതുജനങ്ങൾക്ക് ഗവർണറെ കാണാനുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം എന്നറിയുന്നു.
മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയെയും തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തിന് ഇരയായവരെയും രാജ്ഭവനിൽ പ്രവേശിക്കുന്നത്തിൽ നിന്ന് വ്യാഴാഴ്ച കൊൽക്കത്ത പോലീസ് തടയുകയും രാജ്ഭവൻ പരിസരത്ത് 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ, രേഖാമൂലമുള്ള അനുമതി നൽകിയിട്ടും പോലീസ് തങ്ങളെ തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി അധികാരി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു.