ബെംഗളൂരു: എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് ബ്ലേഡിന്റെ ഭാഗം ലഭിച്ചെന്ന് പരാതി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ജൂൺ 10നാണ് സംഭവം.
മാദ്ധ്യമപ്രവർത്തകൻ മാത്യുറെസ് പോളിനാണ് ദുരനുഭവമുണ്ടായത്. ഭക്ഷണം വായിൽ വച്ചപ്പോൾ മൂർച്ചയുള്ള ഒരു സാധനം നാവിൽ തട്ടിയതായി പോളിന് തോന്നി. ഇതോടെ ഭക്ഷണം ഇറക്കാതെ പുറത്തെടുത്തപ്പോഴാണ് മധുരക്കിഴങ്ങിൽ ബ്ലേഡ് കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
മുതിർന്ന വ്യക്തിയായതിനാൽ ഭക്ഷണം ഇറക്കാതെ പുറത്തെടുത്തു നോക്കാൻ സാധിച്ചുവെന്നും കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിലാണ് ഇത്തരത്തിൽ ബ്ലേഡ് കുടുങ്ങിയതെങ്കിൽ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം എയർ ഇന്ത്യയുടെ വീഴ്ച വിശദമാക്കിയത്.
Air India food can cut like a knife. Hiding in its roasted sweet potato and fig chaat was a metal piece that looked like a blade. I got a feel of it only after chewing the grub for a few seconds. Thankfully, no harm was done. Of course, the blame squarely lies with Air India’s… pic.twitter.com/NNBN3ux28S
— Mathures Paul (@MathuresP) June 10, 2024
10-ാം തീയതി നൽതി പരാതി ഇന്നാണ് എയർ ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വിശദീകരണവുമായി എയർ ഇന്ത്യയും രംഗത്തെത്തി. മധുരക്കിഴങ്ങ് മുറിക്കുന്നതിനിടെ ബ്ലേഡ് കുടുങ്ങിയതായിരിക്കാമെന്നും ഭക്ഷണമുണ്ടാക്കുന്നവരോട് ജാഗ്രത പുലർത്തണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ പറഞ്ഞു. എന്നാൽ സംഭവത്തിൽ മാപ്പ് പറയുന്നതിനോ നഷ്ടപരിഹാരം നൽകുന്നതിനോ എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായിട്ടില്ല.