നടൻ എന്നതിലുപരി സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങി നിൽക്കുന്ന കലാകാരനാണ് ജോയ് മാത്യു. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 2013-ൽ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ. ഇതിനുശേഷം ഇതുവരെയും അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടില്ല. എന്നാൽ ഏറെ ശ്രദ്ധിക്കപ്പെട്ട അങ്കിൾ, ചാവേർ തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതിയത് അദ്ദേഹമായിരുന്നു. ഇതിൽ രാഷ്ട്രീയം സംസാരിച്ച ചാവേർ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രം തീയേറ്ററിൽ വലിയ വിജയമാകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ജോയ് മാത്യു.
“ആദ്യ സിനിമ ചെയ്യാൻ നമുക്കൊരു ത്വര ഉണ്ടാകും. അത് ചെയ്ത് കഴിഞ്ഞാൽ രണ്ടാമത്തെ സിനിമ അതിനൊപ്പമോ, അതിന് മുകളിലോ നിൽക്കണം. അതുകൊണ്ടാണ് ഷട്ടറിന് ശേഷം ഇതുവരെ സംവിധാനം ചെയ്യാത്തത്. ഞാൻ ഒരോ കഥ ആലോചിച്ച് എഴുതും. എപ്പോൾ കൂടെ ആരാണോ ഉള്ളത് അവർക്ക് ആ തിരക്കഥ കൊടുക്കും. ചാവേർ ഞാൻ ചെയ്യാനിരുന്നതാണ്. ടിനു പാപ്പച്ചൻ ചോദിച്ചപ്പോൾ ഞാൻ ആ കഥ കൊടുത്തതാണ്”.
“ചാവേർ നന്നായി ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ തീയേറ്ററിൽ ആളെ സിപിഎം വരുത്തിയില്ല. ജനങ്ങളെ ഭീഷണിപ്പെടുത്തി തീയേറ്ററിൽ നിന്നും ഇറക്കിയ സംഭവം വരെ ഉണ്ടായി. തൊടുപുഴയിൽ ക്യാമറാമാന്റെ ബന്ധുക്കളെ തന്നെ തിയേറ്ററിൽ നിന്ന് ഇറക്കി വിട്ടു. ആ പാർട്ടിക്ക് ഈ പടം ഒരു വിഷയമായിരുന്നു. ഞാൻ പറഞ്ഞത് ഇപ്പോൾ ഓരോന്നായി തെളിഞ്ഞു വരികയാണ്. ബോംബ് നിർമാണത്തിന്റെ വാർത്തകൾ പുറത്തുവന്നു. അങ്ങനത്തെ ഒരു രാഷ്ട്രീയം പറയുന്നത് വളരെ റിസ്ക്കാണ്. ടിനുവിനോട് ഞാൻ അത് പറഞ്ഞിരുന്നു”- ജോയ് മാത്യു പ്രതികരിച്ചു.