ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നായ കനിഷ്കാ വിമാനദുരന്തം നടന്നിട്ട് ഇന്നേക്ക് 39 വർഷം. 1985 ജൂൺ 23-നാണ് എയർ ഇന്ത്യയുടെ കനിഷ്‌ക എന്നുപേരുള്ള ബോയിംഗ് വിമാനത്തിൽ ഖലിസ്ഥാൻ ഭീകരർ ബോംബാക്രണം നടത്തിയത്. 268 കനേഡിയൻ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും 24 ഭാരത പൗരന്മാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. ഇതിൽ ഏതാണ്ട് 82 കുട്ടികൾ ഉണ്ടായിരുന്നു. കാനഡയിലെ മൊൺട്രിയലിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് വിമാനം തകർന്നുവീണത്.
പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ ക്ഷേത്രത്തിൽ നടന്ന ബ്ലൂസ്റ്റാർ ഓപ്പറേഷൻ പ്രതികാരമെന്നോണം സിഖ് ഭീകരവാദ സംഘടനകളാണ് വിമാനം ബോംബുവച്ച് തകർത്തത്. സിഖ് ഭീകര സംഘടനയായ ബബ്ബർ ഖൽസയാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

329 കനിഷ്ക മരണങ്ങളിൽ 131 മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ അവശിഷ്ടങ്ങൾ അയർലൻഡ് തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ ചിതറിക്കിടക്കുകയായിരുന്നു. ഇരകളായ 329 പേരിൽ 278 പേരും കനേഡിയൻ പൗരന്മാരായിരുന്നുവെങ്കിലും അവർ ഭാരത വംശജരായിരുന്ന എന്നത് കാരണമാണ് കാനഡ നിസംഗത പുലർത്തിയത്
ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനും സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് കനേഡിയൻ കമ്മീഷൻ ഓഫ് എൻക്വയറി കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നുപേരിട്ട സൈനിക നടപടി സിഖ് ഭീകരവാദ സംഘടനകൾക്കുണ്ടാക്കിയ അമർഷമാണ് സ്‌ഫോടനത്തിന് പിന്നിലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കനേഡിയൻ സർക്കാർ നടത്തിയ അന്വേഷണവും വിചാരണയും 20 വർഷം നീണ്ടു. ബോംബ് നിർമ്മിച്ച ഇന്ദ്രജിത്ത് സിങ് റയാത്ത് എന്നയാൾക്ക് 10 വർഷം തടവ് ശിക്ഷ ലഭിച്ചുവെങ്കിലും ഗൂഢാലോചന നടത്തിയവർ അടക്കമുള്ളവർ ശിക്ഷിക്കപ്പെട്ടില്ല.
യഥാർത്ഥത്തിൽ നടന്നതിലും എത്രയോ വലിയ ദുരന്തമാണ് ഖാലിസ്ഥാനികൾ പദ്ധതിയിട്ടത്.അതേ ദിവസം തന്നെ ജപ്പാനിൽ നിന്ന് പൊങ്ങുന്ന എയർ ഇന്ത്യ 301 വിമാനത്തിൽ മറ്റൊരു ബോംബ് പൊട്ടിക്കാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ വിമാനം ഉയരുന്നതിനു മുൻപ് തന്നെ അത് പൊട്ടിത്തെറിച്ചതിനാൽ മറ്റൊരു ദുരന്തം ഒഴിവായി.















