തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ജലാശയങ്ങൾ കരകവിഞ്ഞതോടെ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. കല്ലാർക്കുട്ടി, മലങ്കര, പാംബ്ല ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്റെ 2 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. പെരിയാർ തീരത്ത് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. മലങ്കര ഡാം തുറന്നതിനാൽ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.
വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് വീട് ഭാഗീകമായി തകർന്നു. പുതുവൽ സ്വദ്ദേശി കെ.പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. മൂന്നാര് ദേവികുളം കോളനിയിൽ വീടിന് മുകളിലേക്ക് കരിങ്കൽ ഇടിഞ്ഞ് വീണു. ഉടമസ്ഥനും രണ്ട് കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ആലപ്പുഴ അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്ന് അമ്മയ്ക്കും നാല് വയസുകാരനും പരിക്കേറ്റു. എറണാകുളം പൂതൃകയിൽ മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ പെയ്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചപ്പാത്ത് മുങ്ങി. പൂയംകുട്ടി ബ്ലാവനയിൽ ജങ്കാർ സർവീസും ഇതോടെ നിലച്ചു. പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ് വേ വെള്ളത്തിൽ മുങ്ങി.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും ഇന്നലെ രാത്രി ആരംഭിച്ച മഴ ഇതുവരെ തോർന്നിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.