ന്യൂഡൽഹി: സിവിലിയൻ പ്രദേശങ്ങളെ പ്രതിരോധ മേഖലകളിൽ നിന്ന് വേർതിരിക്കുന്ന നടപടി കേന്ദ്ര സർക്കാർ ശക്തമാക്കി. 13 കന്റോൺമെൻ്റുകളിലെ സൈനിക താവളങ്ങൾക്ക് പുറമേയുള്ള സ്വത്തുക്കൾ സംസ്ഥാന സർക്കാരിന് കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു. ഈ വർഷം അവസാനത്തോടെ ഇത് പൂർത്തിയാകും.
കഴിഞ്ഞയാഴ്ച പ്രതിരോധ സെക്രട്ടറി ഗിരിധർ അരമ്നേയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. സിവിൽ ഏരിയകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ അടങ്ങിയ കത്ത് കേന്ദ്രസർക്കാർ കന്റോൺമെന്റുകൾക്ക് അയച്ചു. സൈനിക സ്റ്റേഷനുകൾക്ക് പുറത്തായി സ്ഥിതി ചെയ്യുന്ന റോഡുകൾ, കളിസ്ഥലങ്ങൾ, പൊതു ഇടങ്ങൾ, റോഡുകൾ അടക്കമുള്ളവ സംസ്ഥാനത്തിന് കൈമാറാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. “പ്രസ്തുത പ്രദേശത്തെ സാമൂഹിക സംവിധാനങ്ങളും മുനിസിപ്പൽ സേവനങ്ങളും നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും ആസ്തി/ ബാധ്യത ഉടമസ്ഥാവകാശം സംസ്ഥാന സർക്കാർ/മുനിസിപ്പാലിറ്റികൾ എന്നിവയക്ക് സൗജന്യമായി കൈമാറുമെന്ന്,” കത്തിൽ പറയുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ സിവിൽ, സൈനിക മേഖലകൾ വേർതിരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതാണ്. കന്റോൺമെൻ്റുകൾ പുരാതന കൊളോണിയൽ പൈതൃകത്തിന്റെ ഭാഗമാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. സൈനിക സ്ഥാപനങ്ങൾക്ക് സമീപമുള്ള സിവിലിൻ പ്രദേശങ്ങൾ സുരക്ഷ ആശങ്കകളും ഉയർത്തുന്നുണ്ട്. കൂടാതെ ഈ സംവിധാനം തുടരുന്നത് പ്രദേശങ്ങളിലെ താമസക്കാർക്ക് സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികളിലേക്കുള്ള അവസരം നഷ്ടപ്പെടുത്തുന്നതായും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
നിലവിൽ ഏകദേശം 18 ലക്ഷം ഏക്കർ പ്രദേശം പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണത്തിലുണ്ട്. കന്റോൺമെൻ്റുകളുടെ ഭാഗമായ സിവിലിയൻ പ്രദേശങ്ങളുടെ പരിപാലനത്തിനും പ്രതിരോധ ഫണ്ടിൽ നിന്നാണ് പണം ചെലവഴിക്കുന്നത്. സൈനികേതര ആവശ്യങ്ങൾക്കായി പ്രതിരോധ ഫണ്ട് ഉപയോഗിക്കുന്നതിനെക്കുറിച്ച് പാർലമെൻ്ററി പാനലുകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
രാജ്യത്ത് നിലവിൽ 62 കന്റോൺമെൻ്റുകൾക്കായി ഏകദേശം 1.61 ലക്ഷം ഏക്കർ സ്ഥമുണ്ട്. ഇവിടത്തെ എല്ലാ സിവിൽ- മുനിസിപ്പൽ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് സൈനിക കന്റോൺമെൻ്റ് ബോർഡുകളാണ്. പ്രദേശം സംസ്ഥാന സർക്കാരിന് കൈമാറുന്നതോടെ മുനിസിപ്പാലിറ്റികൾക്ക് പ്രാദേശിക നികുതി/ഫീസുകൾ ചുമത്താൻ അധികാരം ലഭിക്കും.