അരിസോണ: ആറ് വയസുള്ള മകനെ പട്ടിണിക്കിട്ട് കൊന്ന പിതാവിന് ജീവപര്യന്തം തടവ്. നോർത്തേൺ അരിസോണയിൽ 2020ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 28-കാരനായ ആന്റണി മാർട്ടിനെസ് ആണ് പ്രതി.
മാർട്ടിനെസിന്റെ രണ്ട് ആൺമക്കളെയും റൂമിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ടിരുന്നു. രാത്രി മാർട്ടിനെസ് കിടന്നുറങ്ങുമ്പോൾ അടുക്കളയിൽ നിന്ന് മക്കൾ ഭക്ഷണം മോഷ്ടിച്ച് കഴിച്ചെന്ന് ആരോപിച്ചായിരുന്നു ശിക്ഷ. ദിവസവും 16 മണിക്കൂറോളം രണ്ട് മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിട്ടു. വെള്ളമോ ആഹാരമോ നൽകാതെയായിരുന്നു ഇത്. ഇത്തരത്തിൽ ഒരുമാസത്തോളം ഇയാൾ കുട്ടികളെ ഉപദ്രവിച്ചു.
ശേഷം രണ്ട് മക്കളും ബോധരഹിതരായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് താഴെയുള്ള മകൻ ദേഷൗൺ മാർട്ടിനെസ് മരണത്തിന് കീഴടങ്ങിയത്. മരിക്കുന്ന സമയത്ത് വെറും എട്ട് കിലോഗ്രാമായിരുന്നു (ഒരു വയസുള്ള കുഞ്ഞിന്റെ ഭാരം) ആറുവയസുകാരന്റെ ഭാരം. നാല് വയസുള്ളപ്പോൾ ദേഷൗണിന് 15 കിലോ തൂക്കമുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ മരണം പട്ടിണിമൂലമാണെന്നും സ്ഥിരീകരിച്ചു.
പിതാവ് മാർട്ടിനെസിനെ കൂടാതെ കുഞ്ഞിന്റെ മാതാവ് എലിസബത്തിനെയും ഇവരുടെ മുത്തശ്ശി ആൻ മാർട്ടിനെസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേർക്കുമെതിരെ ബാലപീഡനവും കൊലക്കുറ്റവും അടക്കമുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയിരുന്നു.