ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലെ സൂര്യകുമാർ യാദവിന്റെ പറക്കും ക്യാച്ചാണ് ടീം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഒരു ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ബാർബഡോസിൽ അവസാനമായപ്പോൾ ഫൈനലിന് മുമ്പ് നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകളെ കുറിച്ച് തുറന്ന് പറയുകയാണ് സൂര്യകുമാർ യാദവ്. കാര്യങ്ങളെ ലളിതമായി കാണാനും ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ സാധ്യമായ എല്ലാ കഴിവും പുറത്തെടുക്കാനുമാണ് ഇന്ത്യൻ നായകൻ സഹതാരങ്ങളോട് പറഞ്ഞത്. കിരീടനേട്ടത്തെ പർവ്വതത്തോട് ഉപമിച്ചാണ് രോഹിത് തന്റെ ടീമംഗങ്ങളോട് സംസാരിച്ചത്.
”എനിക്ക് ഒറ്റയ്‌ക്ക് ഈ പർവ്വതത്തെ കീഴടക്കാൻ സാധിക്കില്ല. അതിന് കഴിയണമെങ്കിൽ നിങ്ങളുടെയെല്ലാവരുടെയും ഓക്‌സിജൻ എനിക്ക് വേണം. വിജയിക്കണമെങ്കിൽ നിങ്ങളുടെ കാലുകളിലും മനസിലും ഹൃദയത്തിലുമുള്ളതെല്ലാം പൂർണമായും കളിക്കളത്തിൽ പുറത്തെടുക്കണം. അത് സാധ്യമായാൽ ഈ രാത്രി നമുക്ക് നിരാശരാകേണ്ടി വരില്ലെന്നാണ് ”രോഹിത് ടീമംഗങ്ങളോട് പറഞ്ഞത്. ഇന്ത്യൻ ടീമിന്റെ ശക്തി കേന്ദ്രമാണ് ഗ്രൗണ്ടിൽ വിരാട് കോലിയെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
ബാർബഡോസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 7 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം. കിരീടനേട്ടത്തിന് പിന്നാലെ രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.