ഡിജിറ്റൽ ഇന്ത്യ ലോകത്ത് തന്നെ അഭൂതപൂർവ്വമായ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ യുപിഐ സംവിധാനത്തെ ലോകരാജ്യങ്ങൾ പോലും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. തെരുവോര കച്ചവടക്കാർ മുതൽ വമ്പൻ മാളുകളിൽ വരെ ഇന്ന് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ലഭ്യമാണ്. വിരലിലെണ്ണാവുന്ന കാലം കൊണ്ട് ഭാരതത്തിന്റെ മാറ്റം വളരെ വലുതാണ്.
ഈ മാറ്റം ഇനിയും തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2030-ഓടെ ദിനംപ്രതിയുള്ള യുപിഐ പണമിടപാടുകൾ ഏഴ് ട്രില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് കെർണിയും ആമസോൺ പേയും നടത്തിയ സംയുക്ത പഠനറിപ്പോർട്ടിൽ പറയുന്നത്. 2017-18 മുതൽ 2023-24 വരെയുള്ള കാലയളവിൽ യുപിഐ പണമിടപാടുകളിൽ 138 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ളതിനെ അപേക്ഷിച്ച് വരുന്ന ആറ് വർഷം കൊണ്ട് ഡിജിറ്റൽ പണമിടപാടുകൾ ഇരട്ടിയാകും.
2017- 18 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 300 ബില്യൺ ഡോളറിന്റെ യുപിഐ ഇടപാടുകളാണ് നടത്തിയിരുന്നത്. ഇത് 2023-24 വർഷമായപ്പോൾ 3.6 ട്രില്യൺ ഡോളറായി ഉയർന്നു. ഇന്ത്യയിലെ ഇ-കോമേഴ്സ് മാർക്കറ്റും വളർച്ച കൈവരിക്കുകയാണ്. 2022-ൽ 80 ബില്യൺ ഡോളർ വരെയാണ് ഇ-കോമേഴ്സ് മാർക്കറ്റിൽ നിന്ന് ലഭിച്ചിരുന്നതെങ്കിൽ 2030-ഓടെ ഇത് 21 ശതമാനം വളർച്ച കൈവരിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022-ൽ, ലോകത്തിലെ ആകെ ഡിജിറ്റൽ ഇടപാടുകളിൽ 46 ശതമാനവും ഇന്ത്യയിലായിരുന്നു. കാർഡും ഡിജിറ്റൽ വാലറ്റും ഉപയോഗിച്ചുള്ള ഇടപാടുകളുടെ 10 ശതമാനവും രാജ്യം സംഭാവന ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 120 നഗരങ്ങളിലെ ഡിജിറ്റൽ പേയ്മെന്റ് നടത്തുന്ന 6,000-ത്തോളം പേരിലാണ് പഠനം നടത്തിയത്. ഇവരിൽ 90 ശതമാനം പേരും അവരുടെ പണമിടപാടുകളുടെ 80 ശതമാനത്തിലേറെ ഡിജിറ്റലായാണ് നടത്തുന്നത്. സർവേയിൽ പങ്കെടുത്ത 1000-ലധികം വ്യാപാരികളിൽ 69 ശതമാനം പേരും പേയ്‌മെൻ്റ് രീതികൾ വാഗ്ദാനം ചെയ്യുന്നവരാണ്.















