തിരുവനന്തപുരം; മാലിന്യങ്ങൾ നിറഞ്ഞ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായുളള തിരച്ചിൽ തൽക്കാലം നിർത്തി. രാവിലെ 6.30 ന് നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ പുനരാരംഭിക്കും.
കടലിന് അടിയിലുളള വസ്തുക്കൾ കണ്ടെത്താൻ നാവികസേന ഉപയോഗിക്കുന്ന സോണാർ ഉപയോഗിച്ചാകും രാവിലെ തിരച്ചിൽ നടത്തുക. ഇതുപയോഗിച്ച് ചിത്രങ്ങളെടുക്കാനാകുമെന്നും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. രാത്രിയോടെയാണ് നേവിയുടെ ഏഴംഗസംഘം സ്ഥലത്ത് എത്തിയത്.
പ്രദേശത്തിന്റെ സ്‌കെച്ച് ഉൾപ്പെടെ നേവി സംഘം പരിശോധിച്ചു. സംഭവസ്ഥലം സന്ദർശിച്ച് നേരിട്ട് സ്ഥിതി വിലയിരുത്തി. ഡിആർഎം ഉൾപ്പെടയുളളവരുമായി ചർച്ച നടത്തി. ഇതിന് ശേഷമാണ് രാവിലെ പരിശോധന തുടരാൻ തീരുമാനിച്ചത്. നാവിക സേനാംഗങ്ങൾക്കൊപ്പം, ഫയർഫോഴ്‌സ്, സ്‌കൂബ ഡൈവേഴ്‌സ്, എൻഡിആർഎഫ് അംഗങ്ങളും തിരച്ചിലിൽ പങ്കെടുക്കും.
സമാന്തരമായി തടയണയുടെ ജോലികളും ഇതോടൊപ്പം നടക്കും. തടയണ നിർമിച്ച് വെളളം കെട്ടിനിർത്തി ഹിറ്റാച്ചി പോലുളള സംവിധാനം ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്ത് പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സംയുക്ത പരിശോധനയിൽ ഫലം കണ്ടില്ലെങ്കിൽ തടയണ തുറന്നുവിടും. ഇറിഗേഷൻ വകുപ്പിന്റെ ശക്തിയേറിയ വലിയ പമ്പുകൾ കൊണ്ടുവന്ന് മാലിന്യം പുറത്ത് കളയാനുളള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങിയത്. തോട് വൃത്തിയാക്കുന്നതിനിടെ മഴ വന്നു. ഒപ്പമുണ്ടായിരുന്നവർ കരയ്‌ക്ക് കയറിയെങ്കിലും ജോയ് തോടിന്റെ മറുഭാഗത്തേക്ക് പോയി. ഇതിനിടെ ഒഴുക്ക് കൂടുകയും ഇയാൾ മാലിന്യത്തിൽ കുടുങ്ങുകയുമായിരുന്നു.
ഫയർഫോഴ്‌സിന്റെ സ്‌കൂബ ഡൈവിംഗ് ടീം രണ്ടാം ദിനവും തെരച്ചിൽ നടത്തിയെങ്കിലും മാലിന്യം അടിഞ്ഞുകൂടിക്കിടന്നതിനാൽ ഫലമുണ്ടായില്ല. എൻഡിആർഎഫും തിരച്ചിലിൽ പങ്കുചേർന്നു. റോബിട്ടിക് ക്യാമറയുടെ സേവനവും തേടിയിരുന്നു.















