ന്യൂഡല്‍ഹി: മിസോറാം അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ചതിന് അറസ്റ്റിലായ അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും മ്യാന്‍മറിലെ സിവിലിയന്‍ വിമാനത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായും അന്വേഷണ ഏജന്‍സി പാട്യാല ഹൗസ് കോടതിയെ അറിയിച്ചു.
എന്‍ഐഎയുടെ വാദത്തെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ കഴിയുന്ന മാത്യു വാന്‍ ഡൈക്കിനെയും ഉക്രേനിയന്‍ പൗരനായ കമന്‍സ്‌കി വിക്ടറെയും ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലെന്നും അന്വേഷണ നടപടികളില്‍ കോടതികള്‍ പൊതുവെ ഇടപെടേണ്ടതില്ലെന്നും പ്രത്യേക കോടതി നിരീക്ഷിച്ചു. വിവിധ തീയതികളിലായി ടൂറിസ്റ്റ് വിസയില്‍ 14 ഉക്രേനിയന്‍ പൗരന്മാര്‍ ഗുവാഹത്തി വഴി മിസോറാമിലെത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് എന്‍ഐഎയുടെ അവകാശവാദം.
ആവശ്യമായ റെസ്ട്രിക്ടഡ് ഏരിയ പെര്‍മിറ്റോ പ്രൊട്ടക്ടഡ് ഏരിയ പെര്‍മിറ്റോ ഇല്ലാതെയാണ് ഇവര്‍ മ്യാന്‍മറിലേക്ക് കടന്നതെന്നും ഏജന്‍സി ആരോപിക്കുന്നു. മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വംശീയ സായുധ സംഘങ്ങള്‍ക്ക് ഡ്രോണ്‍ യുദ്ധം, ഡ്രോണ്‍ പ്രവര്‍ത്തനം, ഡ്രോണ്‍ അസംബ്ലി, ജാമ്മിംഗ് സാങ്കേതികവിദ്യ എന്നിവയില്‍ പരിശീലനം നല്‍കുകയായിരുന്നു ഇവരുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് എന്‍ഐഎ പറയുന്നത്.
ഫെബ്രുവരി 20ന് മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ ATR 72-600 വിമാനത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍, ഉക്രേനിയന്‍ പൗരന്മാര്‍ക്ക് പങ്കുണ്ടെന്ന വിശ്വസനീയമായ വിവരം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നതായി എന്‍ഐഎ കോടതിയെ അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകള്‍ മാത്യു വാന്‍ ഡൈക്കുമായി ബന്ധമുള്ള ശൃംഖല വഴിയാണ് പ്രാദേശിക വിമത ഗ്രൂപ്പുകള്‍ക്ക് ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും എന്‍ഐഎ അവകാശപ്പെടുന്നു.
അറസ്റ്റിലായവരില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ഫോട്ടോകള്‍, വീഡിയോകള്‍, ശബ്ദസാംപിളുകള്‍ തുടങ്ങിയവ കണ്ടെത്തിയതായി എന്‍ഐഎ അറിയിച്ചു. കേസിലെ നിര്‍ണായക തെളിവുകളായി ഇവ പരിശോധിച്ചുവരികയാണ്. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പ്രതികളെ കാണിച്ച് സ്ഥിരീകരിക്കുന്നതിനും അവരുടെ മൊഴികളുമായി ഒത്തുനോക്കുന്നതിനുമാണ് മാത്യു വാന്‍ ഡൈക്കിനെയും കമന്‍സ്‌കി വിക്ടറെയും ചോദ്യം ചെയ്യേണ്ടതെന്ന് അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.















