മുംബൈ: സ്ത്രീകൾക്കായി ആവിഷ്കരിച്ച ‘ലാഡ്‌ലി ബെഹ്‌ന യോജന’യുടെ വിജയത്തിന് ശേഷം പുരുഷന്മാർക്കായി ‘ലാഡ്‌ല ഭായ് യോജന’യുമായി മഹാരാഷ്‌ട്ര സർക്കാർ. നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകി, തൊഴിലില്ലായ്മയെ തുടച്ച് നീക്കാനാണ് പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.
യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിവിധ ആനുകൂല്യങ്ങൾ നൽകുന്നതാണ് പദ്ധതി. 12-ാം ക്ലാസ് പാസായവർക്ക് പ്രതിമാസം 6,000 രൂപയും ഡിപ്ലോമക്കാർക്ക് 8,000 രൂപയും ബിരുദധാരികൾക്ക് 10,000 രൂപയും പ്രതിമാസം ലഭിക്കും. ഒരു വർഷത്തെ അപ്രിന്റീസ്ഷിപ്പും അനുവദിക്കും. മികച്ച തൊഴിലാളികളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തൊഴിലിൽ പ്രാവീണ്യമുള്ളവരാക്കാനായി സഹായിക്കുന്നതിനായി അപ്രന്റീസ്ഷിപ്പ് സമയത്ത് സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര കാർഷിക മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ പദ്ധതിയാണ് ലാഡ്‌ലി ബെഹ്‌ന യോജന. ഈ പദ്ധതിയാണ് മഹാരാഷ്‌ട്ര സർക്കാരും നടപ്പിലാക്കി വരുന്നത്. പ്രതിമാസം 1,500 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമറുന്നതാണ് പദ്ധതി. മുതിർന്ന സ്ത്രീകൾക്ക് പെൻഷൻ ഇനത്തിൽ 400 രൂപ വീതം അധികമായും നൽകിവരുന്നു. 23 മുതൽ 60 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് ആനുകൂല്യം ലഭിക്കുക. ഇത് മഹാരാഷ്‌ട്രയിലും വമ്പൻ വിജയമായതിന് പിന്നാലെയാണ് യുവാക്കളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന പദ്ധതി മഹാരാഷ്‌ട്ര സർക്കാർ ആവിഷ്കരിക്കുന്നത്.















