തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഓടയിൽ കുത്തിയിറക്കുന്ന നഗരവാസിയായ വീട്ടമ്മയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഉടനടി നടപടി എടുത്തതായും പിഴ ചുമത്തിയതായും മേയർ പറഞ്ഞു. പതിനായിരം രൂപ പിഴ ചുമത്തിയതിന്റെ രസീതും വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.
അങ്ങേയറ്റം മോശമായ ഒരു ദൃശ്യമെന്ന് പറഞ്ഞാണ് മേയർ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഈ നിലയ്ക്ക് തുടരാനാകില്ല എന്നത് ദയവായി മനസിലാക്കി നഗരസഭയുമായി സഹകരിക്കണമെന്നാണ് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുന്നതെന്നും മേയർ പറഞ്ഞു. ഇനി ഒരു ജീവനെയും നമുക്ക് നഷ്ട്ടപെടുത്താനാവില്ല. അതുകൊണ്ട് തന്നെ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ നിർവ്വാഹമില്ല. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കണം. നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും മേയർ പറഞ്ഞു.
എവിടെയെങ്കിലും മാലിന്യസംസ്കരണ മാർഗ്ഗങ്ങളിൽ കുറവുകൾ ഉണ്ടെങ്കിൽ മേയറുടെ പരാതിപരിഹാര സെല്ലിനെയോ അല്ലെങ്കിൽ മേയറെ നേരിട്ടോ അറിയിക്കണം. നമുക്ക് നമ്മുടെ നഗരത്തിലെ ഈ മാലിന്യപ്രശ്നം എന്നന്നേക്കുമായി അവസാനിപ്പിക്കണം. എന്തും എവിടെയും വലിച്ചെറിയുന്ന പഴയശീലം മാറ്റണം, ഒരു മാലിന്യമുക്ത നഗരം എന്ന പുതിയ ശീലത്തിലേക്ക് നമുക്കൊരുമിച്ച് ചുവട് വയ്ക്കാം. നമ്മെ വിട്ട് പിരിഞ്ഞ ജോയിക്ക് വേണ്ടി നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യമായിരിക്കും മാലിന്യം വലിച്ചെറിയാതിരിക്കുക എന്നത്. ഇങ്ങനെയാണ് മേയർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളി ജോയ് തോട്ടിൽ വീണ് മരണമടഞ്ഞിരുന്നു. 46 മണിക്കൂറോളം തിരഞ്ഞ ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെത്താനായത്. ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. മാലിന്യസംസ്കരണ നടപടികളിൽ നഗരസഭ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പിഴ ചുമത്തുന്നതുൾപ്പെടെയുളള നടപടികൾ കർശനമാക്കിയിരിക്കുന്നത്.















