ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രതിരോധ രംഗത്തെ അതികായൻമാരായ വിമാനനിർമാണ കമ്പനി ലോക്ഹീഡ് മാർട്ടിൻ സിഇഒ ജിം ടെയ്‌ക്ലെറ്റ് . ഇന്ത്യയുമായി പ്രതിരോധ, വ്യാവസായിക ബന്ധം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്‌സിൽ പങ്കുവെച്ച് കമ്പനി വ്യക്തമാക്കി.
പ്രാദേശിക വിപണിയിൽ ഇന്ത്യയുടെ കഴിവും ശേഷിയും അംഗീകരിക്കുന്നതായും ലോക്ഹീഡ് മാർട്ടിൻ എക്‌സിൽ കുറിച്ചു. ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് ‘ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ലോക്ഹീഡ് മാർട്ടിന്റെ പ്രതിബദ്ധതയെ പ്രധാനമന്ത്രിയും എക്‌സിലൂടെ അഭിനന്ദിച്ചു. ഇന്ത്യ- യുഎസ് പ്രതിരോധ- വ്യോമയാന വ്യാവസായിക സഹകരണത്തിലെ നിർണായക പങ്കാളിയാണ് ലോക്ഹീഡ് മാർട്ടിനെന്നും അദ്ദേഹം കുറിച്ചു.
CEO of @LockheedMartin, Jim Taiclet met Prime Minister @narendramodi. Lockheed Martin is a key partner in India-US Aerospace and Defence Industrial cooperation. We welcome it’s commitment towards realising the vision of ‘Make in India, Make for the World.’ https://t.co/15PuZ7a8JG
— PMO India (@PMOIndia) July 19, 2024
ഇന്ത്യയുടെ വ്യോമയാന, മിസൈൽ പ്രതിരോധ, നാവിഗേഷൻ ഉപകരണ മേഖലയിൽ നിർണായക സംഭാവന നൽകുന്ന സ്ഥാപനമാണ് ലോക് ഹീഡ് മാർട്ടിൻ. ഹൈദരാബാദിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്ന് സൈനിക വിമാനമായ സി 130 ജെയുടെ ഭാഗങ്ങൾ നിർമിക്കുന്ന സംയുക്ത സംരംഭവും പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയുമായുളള പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തപ്പെടുത്തുമെന്ന് പെന്റഗൺ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്‌റിന സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുളള പ്രതിരോധ വ്യാവസായിക സഹകരണം ഊഷ്മളമാക്കാൻ ഇൻഡസ് -എക്‌സ് എന്ന കർമ്മ പദ്ധതിയും ആവിഷ്‌കരിച്ചിരുന്നു.















