ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഒഡിഷ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റിയും ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളും അനുബന്ധ സംഘടനകളെയും പിരിച്ചുവിട്ടു. പുതിയ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതുവരെ നിലവിലുള്ള പ്രസിഡന്റുമാർ തുടരുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
ശരത് പട്‌നായിക് ആയിരുന്നു പിരിച്ചുവിട്ട ഒഡീഷ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്.
ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെറും 14 സീറ്റുകൾ മാത്രമാണ് നേടാനായത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് മാത്രമായിരുന്നു നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 78 സീറ്റ് നേടിയ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.















