ഷാർജ; ദെയ്തിലുണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ കടകൾ കത്തി നശിച്ചു. നാശനഷ്ടം ഉണ്ടായ വ്യാപാരികൾക്ക് സാമ്പത്തിക സഹായം നൽകാനും മാർക്കറ്റ് പുനർനിർമാക്കാനും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി ഉത്തരവിട്ടു.
പുലർച്ചെ മൂന്നേകാലോടെയാണ് ദെയ്ദിലെ പരമ്പരാഗത എമറാത്തി ഉൽപന്നങ്ങൾ വിൽക്കുന്ന ഷെരിയ മാർക്കറ്റിൽ തീപിടിത്തമുണ്ടായത്. നിരവധി കടകൾ പൂർണമായും കത്തി നശിച്ചു. ആളപായമില്ല. പൊലീസും സിവിൽ ഡിഫൻസും എത്തിയാണ് തീ അണച്ചത്. ഈന്തപ്പനയുടെ പട്ടയും മരവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ നിർമിച്ച പതിനാറ് ഷോപ്പുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. അതേസമയം കടകൾ കത്തിനശിച്ചവർക്ക് മൂന്ന് ദിവസത്തിനുള്ളിൽ പകരം സംവിധാനം ഉണ്ടാക്കി നൽകണമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി ഉത്തരവിട്ടു.
നാഷനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം ഉടൻ നൽകാനും അദ്ദേഹം നിർദേശിച്ചു. കത്തിനശിച്ച മാർക്കറ്റിന്റെ സ്ഥാനത്ത് അറുപത് കടകൾ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം നിർമിക്കാനും ധാരണയായി. നാശനഷ്ടം സംഭവിച്ചവർക്ക് പുതിയ മാർക്കറ്റിൽ കട അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.











