വയനാട്: ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈയിലെ പാലത്തിന്റെ നിർമ്മാണം ആരംഭിച്ച് സൈന്യം. താൽക്കാലിക പാലത്തിന്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കാനാണ് ശ്രമം. 85 അടി നീളമുള്ള പാലമാണ് നിർമ്മിക്കാൻ ശ്രമിക്കുന്നത്. ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്ക് പാലം നിർമ്മിക്കുന്നതോടെ രക്ഷാപ്രവർത്തനവും വേഗത്തിലാകും.
കാലാവസ്ഥ മോശമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യവും പാലം പണിയും നടക്കുന്നത്. കരസേനയുടെ നേതൃത്വത്തിലുള്ള പാലം പണി 4-5 മണിക്കൂറിനുള്ളിൽ പൂർത്തിയാകാനാണ് സാധ്യത. ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ഉച്ചയോടെ എത്തുമെന്ന് അധികൃതരും അറിയിച്ചു.
കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റൻ പുരൻ സിംഗ് നഥാവത് ആണ് പ്രവർത്തനത്തിന് നേതൃത്വം നൽകുക. പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ ഡൽഹിയിൽ നിന്ന് വ്യോമസേനയുടെ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് 17 ട്രക്കുകളിലാക്കി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഉരുൾപൊട്ടലിനെ തുടർന്ന് ഓടിരക്ഷപ്പെട്ട് മുണ്ടക്കൈയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്‌ഷൻ ബംഗ്ലാവിലും കുന്നിൻമുകളിലും നൂറുകണക്കിന് ആളുകൾ കുടുങ്ങി കിടക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ കയറിനിൽക്കുന്നവരെ പൂർണമായും സുരക്ഷിത സ്ഥാനത്തിലേക്ക് മാറ്റാൻ ഇതുവരെയും സാധിച്ചിട്ടില്ല. മുണ്ടക്കൈ കേന്ദ്രീകരിച്ചാണ് രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനം.















