ചേർത്തല: ചേർത്തലയിലെ യുവതിയുടെ മരണം തുമ്പച്ചെടി തോരൻ കഴിച്ചത് മൂലമല്ലെന്ന് റിപ്പോർട്ട്. യുവതി തുമ്പച്ചെടി തോരൻ കഴിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മാത്രമല്ല തുമ്പച്ചെടി തോരൻ കഴിച്ച കുടുംബാംഗങ്ങൾക്കൊന്നും ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ അനുഭവപ്പെട്ടിട്ടുമില്ലെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനത്തിലും മരണകാരണം തുമ്പച്ചെടിയിലെ വിഷാംശം അല്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ചികിത്സിച്ച ഡോക്ടറും തുമ്പച്ചെടി കൊണ്ട് തയാറാക്കിയ ഭക്ഷണം കാരണമല്ല മരണമെന്ന് വ്യക്തമാക്കിയിരുന്നു. ചേർത്തല എക്‌സ്‌റെ ജംഗ്ഷന് സമീപം ദേവീ നിവാസിൽ നാരായണന്റെ ഭാര്യ ജെ. ഇന്ദുവിന്റെ മരണമാണ് സംശയങ്ങൾക്ക് വഴിവച്ചത്.
തുമ്പച്ചെടി തോരൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കൾ പറഞ്ഞതായാണ് എഫ്‌ഐആറിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരൻ കഴിച്ചെന്നും തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായെന്നുമാണ് ബന്ധുക്കൾ പൊലീസിന് വിവരം നൽകിയത്. ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരിക്കുകയായിരുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ആളാണ് മരിച്ച ഇന്ദു. ഇതായിരിക്കാം മരണത്തിന് കാരണമായതെന്നാണ് നിഗമനം. പ്രമേഹത്തിനും ഗോയിറ്റർ രോഗത്തിനും ഇന്ദു ചികിത്സ തേടിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. തുമ്പ തോരൻ കഴിച്ച വീട്ടിലുള്ള മറ്റുള്ളവർക്ക് അസ്വസ്ഥതകളില്ല. മുറിയിൽ നിന്ന് വിഷാംശം കലർന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചില്ല. അസ്വാഭാവിക മരണത്തിന് ചേർത്തല പൊലീസ് കേസ് എടുത്തിരുന്നു.















