കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിടാമെന്ന് കോടതി അറിയിച്ചു. എന്നാൽ ഒരാഴ്ചയ്‌ക്ക് ശേഷമേ റിപ്പോർട്ട് പുറത്തുവിടാവൂ എന്ന് കോടതി വ്യക്തമാക്കി. എതിർകക്ഷികൾക്ക് ഉത്തരവിനെതിരെ ഹർജിയുമായി മുന്നോട്ട് പോകാനുള്ള സാവകാശമാണ് കോടതി നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഹേമാ കമ്മിറ്റി റിപ്പോർട്ട് ഹർജിക്കാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും നിരീക്ഷിച്ചു. സിനിമ, വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ പറയുന്നത്. വ്യക്തികളുടെ സ്വകാര്യത പുറത്തുപോകാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഹേമാ കമ്മിറ്റിയെ സംസ്ഥാന സർക്കാർ രൂപീകരിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമാക്കുന്ന റിപ്പോർട്ട് 2019ൽ സംസ്ഥാന സർക്കാരിന് ഹേമാ കമ്മിറ്റി സമർപ്പിക്കുകയും ചെയ്തു. എന്നാൽ വർഷങ്ങൾ പിന്നിട്ടെങ്കിലും റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവന്നില്ല. ഒടുവിൽ റിപ്പോർട്ട് പുറത്തുവിടുന്ന തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉള്ളടക്കം പരസ്യമാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനെതിരെ സ്റ്റേ വന്നത്. നിർമാതാവ് സജിമോന്റെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. താത്കാലിക സ്റ്റേ അനുവദിച്ച കോടതി ഹർജിയിൽ വാദം കേട്ടതിന് ശേഷം നിർമാതാവിന്റെ ആവശ്യം തള്ളുകയായിരുന്നു.
എന്നാൽ ഒരാഴ്ച കഴിഞ്ഞ് മാത്രമേ റിപ്പോർട്ട് പുറത്തുവിടാവൂ എന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളതിനാൽ എതിർകക്ഷികൾക്ക് മേൽക്കോടതിയെ സമീപിക്കാനുള്ള അവസരം നിലനിൽക്കുകയാണ്. വീണ്ടും സ്റ്റേ നേരിടാനുള്ള സാധ്യത കൂടിയാണിത്.















