ന്യൂഡൽഹി : കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് നൽകി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തരൂർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കേസ്. തരൂരിന്റെ പ്രസ്താവനകൾ അപകീർത്തികരവും മാനഹാനി ഉണ്ടാക്കുന്നതുമാണെന്ന് ഹർജിയിൽ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ വോട്ട് കോഴ നടത്തിയെന്ന ആരോപണം ശശി തരൂർ ഉന്നയിച്ചതായി രാജീവ് ചന്ദ്രശേഖർ പറയുന്നു. ഈ പരാമർശം തനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയെന്നും, അതിനാലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതെന്നും ചന്ദ്രശേഖർ വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖർ വോട്ടിന് പണം നൽകുന്നുണ്ടെന്ന് പലരും തന്നോട് പറഞ്ഞതായാണ് ശശി തരൂർ അവകാശപ്പെട്ടത്.
വാർത്താ ചാനലിലൂടെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് തരൂർ ഉന്നയിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ തെളിയിക്കുന്നതിൽ തരൂർ പരാജയപ്പെട്ടതായും ഹർജിയിൽ പറയുന്നു. ആരോപണം ഉയർത്തിയതിന് പിന്നാലെ ഏപ്രിൽ ഒൻപതാം തിയതി തരൂരിന് വക്കീൽ നോട്ടീസ് നൽകിയിരുന്നു. തെറ്റായ പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. എന്നാൽ തരൂർ നോട്ടീസിനോട് പ്രതികരിക്കുകയോ പ്രസ്താവന പിൻവലിക്കുകയോ ചെയ്തില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.















