മികച്ച ഗായകനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്.
സംഗീത സംവിധായകൻ എന്ന നിലയിൽ നാല് പതിറ്റാണ്ടും ഗായകനെന്ന നിലയിൽ ആറ് പതിറ്റാണ്ടും പൂർത്തിയാകുന്ന വേളയിലാണ് പുരസ്കാരലബ്ധി. ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ ഗാനത്തിനാണ് അവാർഡ്. നിരവധി മികച്ച ഗാനങ്ങൾ ഒരുക്കിയെങ്കിലും ഇതുവരെ സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് നൽകാത്തത് ചർച്ചയായിരുന്നു.
“അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നും ഏറെ അത്ഭുതം തോന്നുന്നുവെന്നും വിദ്യാധരൻ മാസ്റ്റർ പ്രതികരിച്ചു. നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്, ഒത്തിരി പാട്ടുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യമായാണ് ഇങ്ങനെ ഒരു പുരസ്കാരം ലഭിക്കുന്നത്. പല പാട്ടുകളുടെയും വരികൾ ഇന്ന് ഓർമ്മയില്ലെന്നും” അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
അംഗീകാരങ്ങൾക്ക് പുറകെ പോയിട്ടില്ലെന്നും ജനങ്ങൾ തരുന്ന സ്നേഹവുംതന്റെ പാട്ടുകളോട് കാണിക്കുന്ന ഇഷ്ടവുമാണ് ഏറ്റവും വലിയ അംഗീകാരമെന്നും മുമ്പ് ഒരു അഭിമുഖത്തിൽ മാസ്റ്റർ അൽപം വിഷമത്തോടെ ആണെങ്കിലും പറഞ്ഞിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ മംഗളാലയത്തില്‍ ശങ്കരന്‍, തങ്കമ്മ എന്നിവരുടെ ഏഴു മക്കളില്‍ മൂത്തവനായാണ് വിദ്യാധരൻ മാസ്റ്റർ ജനിച്ചത്. 1965ൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലെ ‘ഓ റിക്ഷാവാല’ എന്ന പാട്ടിന് മെഹ്ബൂബിനൊപ്പം കോറസ് പാടിയാണ് വിദ്യാധരൻ മാസ്റ്റർ സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതസംവിധായകനാകുന്നത് ബലിയാടുകള്‍ എന്ന നാടകത്തില്‍ മോഹങ്ങള്‍ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി എന്ന ഗാനത്തോടെയാണ്.1984ല്‍ ശ്രീമുലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു.
രണ്ടാമത്തെ ചലച്ചിത്രം ജേസി സംവിധാനം ചെയ്ത ആഗമനം എന്ന ചിത്രമായിരുന്നു. അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലെ ചന്ദനം മണക്കുന്ന, കാണാന്‍ കൊതിച്ചു എന്ന ചിത്രത്തിലെ സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം എന്നീ ഗാനങ്ങള്‍ സംഗീതം നിര്‍വ്വഹിച്ചവയില്‍ മികച്ചവയാണ്. എന്റെ ഗ്രാമം, ഭൂതകണ്ണാടി എന്നീ ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്.
2004ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരവും 2017-ൽ ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ഏർപ്പെടുത്തിയ ജി. ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡും മാസ്റ്റർ നേടിയിട്ടുണ്ട്. മുംബൈയിലെ സാംസ്കാരിക സംഘടനയായ കേളി ഏർപ്പെടുത്തിയ സുധാംശു പുരസ്കാരവും അദ്ദേഹത്തെ തേടിയേത്തി.















