തിരുവനന്തപുരം: ഭർത്താവിന് പിന്നാലെ ഭാര്യ സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥഭരണത്തിന്റെ തലപ്പത്തേക്ക്. ഭർത്താവും പിന്നീട് ഭാര്യയും നിശ്ചിത ഇടവേളകളിൽ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത് പുതുമയല്ലെങ്കിലും ഭർത്താവ് സ്ഥാനമൊഴിയുന്നതിന് തൊട്ടുപിന്നാലെ ഭാര്യ ആ പദവിയിലെത്തുന്നത് ആദ്യമാണ്. അങ്ങനൊരു അപൂർവ്വ നിയോഗത്തിന്റെ സന്തോഷത്തിലാണ് ശാരദാ മുരളീധരൻ.
ചീഫ് സെക്രട്ടറിയായ ഡോ. വി വേണു ഈ മാസം 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് സീനിയർ ഐഎഎസ് ഉദ്യോഗസ്ഥയും ഭാര്യയുമായ ശാരദാ മുരളീധരൻ ആ പദവിയിലെത്തുന്നത്. ശാരദാ മുരളീധരന്റെ നിയമനത്തിന് മന്ത്രിസഭായോഗവും അംഗീകാരം നൽകി. നിലവിൽ പ്ലാനിംഗ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് 1990 ബാച്ച് ഐഎഎസ് ഓഫീസറായ ശാരദ മുരളീധരൻ. എട്ട് മാസമാണ് ഇവർ ചീഫ് സെക്രട്ടറി പദവിയിൽ തുടരുക.
2006 മുതൽ 2012 വരെ കുടുംബശ്രീ മിഷന്റെ മേധാവിയായിരുന്നു. 2013 ഡിസംബർ വരെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌സ് മിഷനിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി. പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാഷൻ ടെക്‌നോളജി (NIFT) ഡയറക്ടർ ജനറലായി സേവമനുഷ്ഠിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
2023 ഡിസംബറിൽ ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിലേക്ക് മാറ്റി നിയമിച്ചിരുന്നു. ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിട്ടറിംഗ് വകുപ്പ്, തദ്ദേശ വകുപ്പിലെ മാലിന്യ നിർമാർജ്ജന പദ്ധതികൾ എന്നിവയുടെ അധിക ചുമതലകളും വഹിച്ചിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത് ഉൾപ്പെടെയുളള കാര്യങ്ങളാണ് ചീഫ് സെക്രട്ടറി എന്ന നിലയിൽ ശാരദാ മുരളീധരന്റെ പ്രധാന ഉത്തരവാദിത്വം.















