ആറന്മുള: പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. രാവിലെ 11-ന് ക്ഷേത്ര ആനക്കൊട്ടിലിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭഗവാന് സദ്യ സമർപ്പിക്കും. 52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷം പേരോളം അഷ്ടമരോഹിണി സദ്യയിൽ പങ്കുചേരും. ആനക്കൊട്ടിലിന്റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലംവരെയുള്ള സ്ഥലം 52 കരനാഥന്മാർക്ക് ഭക്ഷണം വിളമ്പും.
ഭക്തർക്ക് തെക്കേത്തിരുമുറ്റത്താണ് സദ്യ. വടക്കേ മാളികയുടെ മുകളിലത്തെ ഊട്ടുപുര വിശിഷ്ടാതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.വള്ളസദ്യ വഴിപാടിന് കൂപ്പൺ എടുത്തിട്ടുള്ളവർക്ക് പാഞ്ചജന്യം, കൃഷ്ണവേണി, വിനായക എന്നീ ഓഡിറ്റോറിയങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി വള്ളസദ്യയൊരുക്കിയ സി.കെ ഹരിശ്ചന്ദ്രനാണ് ഇത്തവണയും പാചകം ചെയ്യുന്നത്. 250 പറ അരിയുടെ സദ്യയാണ് തയ്യാറാക്കുന്നത്. 44 കൂട്ടം വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 75 പാചകക്കാർ ഉൾപ്പടെ 350-ലേറെ പേരും ചേർന്നാണ് പാചകം. ഇവർക്കൊപ്പം പള്ളിയോടെ കരക്കാരും സഹായത്തിനുണ്ട്. ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന സദ്യയിൽ 60,000 പേർക്കും ക്ഷേത്രത്തിന് പുറത്ത് 10,000 പേർക്കുമാണ് സദ്യയൊരുക്കുന്നത്. പുറത്തുള്ള ഓഡിറ്റോറിയങ്ങളിലെ സദ്യ പാർഥസാരഥി കേറ്ററേഴ്സ് ഉടമ സദാശിവനാണ് ഒരുക്കുന്നത്.
അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കുശേഷവും ഒക്ടോബർ രണ്ടുവരെ വള്ളസദ്യ വഴിപാട് നടക്കും. ചിങ്ങമാസത്തിലെ തിരുവോണനാളിലും വള്ളംകളി നടക്കുന്ന ഉതൃട്ടാതിയിലും വള്ളസദ്യ വഴിപാടില്ല. ജൂലായ് 21-നാണ് വള്ളസദ്യ ആരംഭിച്ചത്. ഷ്ടമിരോഹിണി ദിവസം പകൽ ക്ഷേത്രനട അടയ്‌ക്കില്ല. ഭഗവാൻ തിരുമുറ്റത്തുണ്ടെന്ന വിശ്വാസത്തിലാണ് നട തുറന്നു വെക്കുന്നത്.















