നടി ഗീത വിജയന്റെ ആരോപണത്തിന് മറുപടി നൽകി സംവിധായകൻ തുളസീദാസ്. ‘ചാഞ്ചാട്ടം’ സിനിമാ സെറ്റിൽ വച്ച് സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിട്ടുവെന്നായിരുന്നു ഗീത വിജയന്റെ ആരോപണം. എന്നാൽ എന്തുകൊണ്ടാണ് ഗീത വിജയൻ ഇപ്രകാരം പ്രതികരിച്ചതെന്ന് അറിയില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി.
എന്റെ ‘ചാഞ്ചാട്ടം’ സെറ്റിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നതാണ് സത്യം. ഷൂട്ടിംഗ് കഴിഞ്ഞ് വളരെ സന്തോഷമായി പിരിഞ്ഞ ആർട്ടിസ്റ്റാണ് ഗീത വിജയൻ. പല സ്ഥലത്തും വച്ച് വീണ്ടും നമ്മൾ കണ്ടിട്ടുണ്ട്. എറണാകുളത്തും മറ്റും നടന്ന പല പരിപാടികളിലും കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെയും വളരെ സന്തോഷമായി സംസാരിച്ചാണ് പിരിഞ്ഞിട്ടുള്ളത്. ഇത്രയും വർഷങ്ങൾക്ക് ശേഷം എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആരോപണം എന്ന് മനസിലാകുന്നില്ല.
ഞാൻ കതകിൽ വന്ന് മുട്ടിയെന്നാണ് അവർ പറഞ്ഞതെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയൊരു സംഭവം എന്റെ സെറ്റിൽ ഉണ്ടായിട്ടില്ല. അവിടെ ഉർവശി, സിദ്ദിഖ്, ജയറാം, മനോജ് കെ ജയൻ എന്നിവരെല്ലാം ഉണ്ടായിരുന്നു. എന്റെ കരിയറിന്റെ തുടക്ക കാലത്ത് ചിത്രീകരിച്ച സിനിമയായിരുന്നു ചാഞ്ചാട്ടം.
1991ൽ ചാഞ്ചാട്ടം സിനിമയുടെ സെറ്റിൽ വച്ച് തുളസീദാസ് മോശമായി പെരുമാറിയെന്നും സമാനമായ അനുഭവം നടി ശ്രീദേവികയ്‌ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു നടി ഗീത വിജയന്റെ ആരോപണം. അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ തയ്യാറാണെന്നും നടി വ്യക്തമാക്കിയിരുന്നു.















