തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാൾ പീഡിപ്പിച്ചു എന്ന് പരാതി . പീഡനത്തെ തുടർന്ന് നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട് . ഈ വിഷയത്തിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഹൈദരാബാദിൽ 2021 ഓഗസ്റ്റ് 8ന് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു ആരോപണത്തിന് ആസ്പദമായ സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിനായി അവിടെയുള്ള മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് അഭിനയിക്കാൻ ആളെ തേടിയിരുന്നു. അസോസിയേഷനിൽ നിന്ന് വിവരം അറിഞ്ഞ പ്രകാരമാണ് പരാതിക്കാരി അഭിനയിക്കാനെത്തിയത്.
എന്നാൽ അഭിനയിച്ച സീൻ കൂടാതെ വീണ്ടും അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് സ്വാധീനിക്കുകയായിരുന്നു.
തുടർന്ന് ഇര സ്വന്തം നിലയിൽ, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മുറിയിലെത്തിയ മൻസൂർ റഷീദ് കുടിക്കാൻ ശീതള പാനീയം നൽകിയെന്നും ഇതിനു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.
പിറ്റേന്നു രാവിലെ ഇവരുടെ നഗ്നചിത്രം അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് നടിക്ക് അയച്ചു കൊടുത്തു. പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ പരാതിപ്പെട്ടതിനെ തുടർന്ന് ബലാൽസംഗത്തിനു കേസെടുത്തു. ഈ ചിത്രം കാണിച്ച് പിന്നീടും പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി.
അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് കൊല്ലം കടയ്‌ക്കലിലെ പ്രതിയുടെ വീട്ടിലെത്തി. എങ്കിലും രാഷ്‌ട്രീയ സഹായം കിട്ടിയ പ്രതി ഒളിവിൽ പോയെന്നും പരാതിക്കാരി പറയുന്നു. കേസ് ഉണ്ടായ ശേഷവും പ്രമുഖരുടെ സിനിമകളിൽ ഇയാൾ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി. പക്ഷെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു.
ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകുമെന്ന് അവർ അറിയിച്ചു.
(പ്രതിനിധാന ചിത്രം)















