മോസ്കോ: ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം കുതിച്ചുയരുകയാണെന്ന് റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്ബെർബാങ്കിന്റെ ഡെപ്യൂട്ടി സിഇഒ അനറ്റോലി പോപോവ്. കഴിഞ്ഞ വർഷം ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം ഏകദേശം ഇരട്ടിയായെന്നും അദ്ദേഹം വ്യക്തമാക്കി. 65 ബില്യൺ ഡോളാറിന്റെ വ്യാപാരമാണ് ഇക്കാലയളവിൽ നടന്നത്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഉഭയകക്ഷി ബന്ധം വളരെ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022-ന് ശേഷം റഷ്യൻ ബിസിനസുകാർക്ക് ഇന്ത്യൻ വിപണിയിൽ താത്പര്യം വർദ്ധിച്ചു. റൂബിളിലും രൂപയിലും ഇടപാടുകൾ സുഗമമായി നടത്താൻ സാധിക്കുന്നത് വ്യാപാര മേഖലയിലുള്ളവരെ ആകർഷിക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഏഷ്യൻ പങ്കാളികളെ ലക്ഷ്യമിട്ടുള്ള സാമ്പത്തിക സമ്മേളനമായ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിന് മുന്നോടിയായുള്ള അഭിമുഖത്തിൽ പോപോവിന്റെ പ്രതികരണം.
ഇന്ത്യയിലും സ്ബെർബാങ്കിന് ശാഖകളുണ്ട്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഓഫീസുകളും ബെംഗളൂരുവിൽ ഐടി കേന്ദ്രവുമുണ്ട്. ഇവിടേക്ക് 300 ഐടി ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ ഇന്ത്യൻ ഓഫീസിലെ ജീവനക്കാരുടെ എണ്ണത്തിൽ 150 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്.
ബാങ്കിന് പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിനാൽ ഡോളറിലോ യൂറോയിലോ ഇടപാടുകൾ നടത്താൻ സാധിക്കില്ല. അന്താരാഷ്‌ട്ര കൈമാറ്റങ്ങൾക്ക് സ്വിഫ്റ്റ് സംവിധാനം ഉപയോഗിക്കാനും സാധിക്കില്ല. എന്നാൽ ഇന്ത്യയിൽ ഇത്തരം പ്രശ്നങ്ങൾ നേരിട്ടില്ലെന്നും ഉഭയകക്ഷി ബന്ധം ദൃഢമാണെന്നും ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യൻ പേയ്‌മെൻ്റ്, ഇൻ്റർബാങ്ക് സംവിധാനങ്ങളിലും പൂർണ്ണ പങ്കാളിയാണ് സ്ബെർബാങ്ക്. കുറഞ്ഞ സമയം കൊണ്ട് രൂപയിലും റൂബിളിലും പണമിടപാടുകൾ നടത്താൻ സാധിക്കുന്നു. സ്വയം പര്യാപ്ത കൈവരിച്ചു കൊണ്ടിരിക്കുന്ന വിശാലമായ സമ്പദ്വ്യവസ്ഥയാണ് ഭാരതത്തിൻ്റേത്. റഷ്യ തേടുന്നതെല്ലാം ഇന്ത്യയിലുണ്ടെന്നും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഭാരതമെന്നും സ്ബെർബാങ്ക് സിഇഒ സൂചിപ്പിച്ചു.















