ജോധ്പൂർ: ഓസ്ട്രേലിയയുടെ റോയൽ എയർ ഫോഴ്സിന്റെ യുദ്ധവിമാനം ഇന്ത്യയിലാദ്യമായി വിന്യസിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽ നടക്കുന്ന രണ്ടാം ഘട്ട തരംഗ് ശക്തി സൈനിക വിന്യാസത്തിലാണ് ചരിത്രം പിറവിയെടുത്തത്.
സെപ്റ്റംബർ 13 വരെ എയർഫോഴ്സ് സ്റ്റേഷനിലാണ് തരംഗ് ശക്തി അഭ്യാസം നടക്കുന്നത്. ഓസ്ട്രേലിയ, ഗ്രീസ്, ശ്രീലങ്ക, യുഎഇ, ജപ്പാൻ,സിംഗപ്പൂർ, അമേരിക്ക എന്നീ രാജ്യങ്ങളാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. മൂന്ന് EA-18G ഗ്രോളർ വിമാനങ്ങളും 120 ഉദ്യോഗസ്ഥരെയുമാണ് ഓസ്ട്രേലിയ അയച്ചിരിക്കുന്നത്. 11 രാജ്യങ്ങളും 18 നിരീക്ഷക രാജ്യങ്ങളും പങ്കെടുക്കുന്ന തരംഗ് ശക്തി അഭ്യാസം ആദ്യമായാണ് ഇന്ത്യയിൽ നടക്കുന്നത്.
സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുക, അന്താരാഷ്‌ട്ര സഹകരണം വർദ്ധിപ്പിക്കുക, പ്രാദേശിക പങ്കാളികളെ പിന്തുണയ്‌ക്കുക തുടങ്ങിയവയാണ് സൈനിക അഭ്യാസത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഓസ്ട്രേലിയയുടെ മുൻനിര സുരക്ഷാ പങ്കാളിയാണ് ഇന്ത്യ. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ ഭാരതം നിർണായക പങ്ക് വഹിക്കുന്നുവെന്ന് ഓസ്ട്രേലിയൻ വ്യോമസേന മേധാവി എയർ മാർഷൽ സ്റ്റീഫൻ ചാപ്പേൽ പറഞ്ഞു.















