തിരുവനന്തപുരം: പി. വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ ഉത്തരംമുട്ടി സിപിഎം കേന്ദ്രനേതൃത്വം. സർക്കാറും നേതൃത്വവും അഴിയാകുരുക്കിലേക്ക് നീങ്ങുന്നതിൽ കേന്ദ്രനേതൃത്വത്തിൽ ചിലർക്കെങ്കിലും കടുത്ത അതൃപ്തിയുണ്ട്.
പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. അതുകൊണ്ട് കേന്ദ്ര നേതൃത്വത്തേക്കാൾ ശക്തരായ സംസ്ഥാന ഘടകത്തോട് വിശദീകരണം ചോദിക്കാനുള്ള ശേഷി പോലും പോളിറ്റ്ബ്യൂറോവിന് ഇല്ല. ഇത് വെളിവാക്കുന്നതാണ് കേന്ദ്രനേതാക്കളുടെ പ്രതികരണം.
ആരോപണം സംബന്ധിച്ച് കേരളാ പാർട്ടി ഓഫീസിൽ ചോദിച്ചാൽ മതിയെന്ന് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. അത് എകെജി സെന്ററിലെ കാര്യമാ ഇവിടുത്തെ അല്ലെന്നും കാരട്ട് പ്രതികരിച്ചു.
സമാനമായ അഭിപ്രായമാണ് പോളിറ്റ്ബ്യൂറോ അംഗങ്ങളായ എ. വിജയരാഘവനും എം.എ ബേബിയും ആവർത്തിച്ചത്. എല്ലാവരും എല്ലാത്തിലും അഭിപ്രായം പറയേണ്ട കാര്യമില്ല. അത് സംസ്ഥാനത്ത് നടക്കുന്ന കാര്യമാണെന്ന് വിജയരാഘവൻ പറഞ്ഞു. വിഷയത്തിൽ കേന്ദ്രനേതൃത്വം വിശദീകരണം തേടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പ്രതികരിക്കുമെന്നും തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനിവല്ലെന്നും ബേബി കൂട്ടിച്ചേർത്തു.















