ദുരൂഹമായ തിരോധാനങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ ഇടമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള ബർമുഡ ട്രയാംഗിൾ. മിക്ക ആളുകൾക്കും ഈ പേര് സുപരിചിതമായിരിക്കും. എന്നാൽ ബർമുഡ ട്രയാംഗിളിനോട് വളരെ അധികം സാമ്യമുള്ള അലാസ്‌ക ട്രയാംഗിളിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സാധ്യത കുറവാണ് അല്ലേ. ലോകത്ത് ഏറ്റവും കൂടുതൽ മിസ്സിംഗ് കേസുകൾ ഉള്ള സ്ഥലമെന്നാണ് അലാസ്‌ക ട്രയാംഗിളിന്റെ വിശേഷണം. ആങ്കോറേജിന്റേയും ജുനൗവിന്റേയും തീരനഗരമായ ഉത്ഖിയാഗ്വിക്കിന്റേയും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
1970 മുതൽ 20,000ത്തിലധികം ആളുകളെ ഇവിടെ വച്ച് കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. ഈ ആളുകളുടെയെല്ലാം തിരോധാനം ഇന്നും ഒരു നിഗൂഢതയായി തുടരുകയാണ്. ഐഎഫ്എൽ സയൻസിന്റെ റിപ്പോർട്ട് പ്രകാരം 1972 ഒക്ടോബറിൽ അമേരിക്കയിലെ രണ്ട് രാഷ്‌ട്രീയ നേതാക്കളേയും കൊണ്ട് ഈ വഴി കടന്നു പോയ വിമാനം പൊടുന്നനെ അപ്രത്യക്ഷമായി. ഇതോടെയാണ് ഈ സ്ഥലം ആദ്യമായി പലരുടേയും ശ്രദ്ധയിലേക്ക് വന്നത്.
യുഎസ് ഹൗസ് മെജോറിറ്റി ലീഡർ തോമസ് ഹെയ്ൽ ബോഗ്‌സ്, അലാസ്‌കയിലെ കോൺഗ്രസ് അംഗം നിക്ക് ബെഗിച്ച്, ഇദ്ദേഹത്തിന്റെ സഹായി റസ്സൽ ബ്രൗൺ, പൈലറ്റ് ഡോൺ ജോൺസ് എന്നിവരെയാണ് കാണാതായത്. ആങ്കോറേജിൽ നിന്ന് ജുനൗവിലേക്ക് പോവുകയായിരുന്നു ഇവർ. കാണാതായവർക്ക് വേണ്ടി വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ഇവരുടെ മൃതദേഹങ്ങളോ വിമാനത്തിന്റെ അവശിഷ്ടങ്ങളോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
സമാനമായ രീതിയിൽ നിരവധി പേരെ ഈ മേഖലയിൽ വച്ച് കാണാതായിട്ടുണ്ട്. ഇത്തരം തിരോധാനങ്ങളെ കുറിച്ച് പിന്നീട് പല രീതിയിലുള്ള കഥകളും പ്രചരിക്കാൻ തുടങ്ങി. അലാസ്‌ക ട്രയാംഗിളിന് കാന്തിക ആകർഷണം കൂടുതലുണ്ടെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. അന്യഗ്രഹ ജീവികൾ ഇവിടേക്ക് പതിവായി എത്തുന്നുണ്ടെന്നാണ് മറ്റൊരു കൂട്ടർ അവകാശപ്പെടുന്നത്. ഇത് എന്തുതന്നെയായാലും ആളുകളെ കാണാതാകുന്നത് കൃത്യമായ ശാസ്ത്രീയ വിശദീകരണം ഇന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരുപക്ഷേ ബർമുഡ ട്രയാംഗിൾ പോലെ തന്നെ ചുരുളഴിയാത്ത രഹസ്യമായി അലാസ്‌ക ട്രയാംഗിളും മാറിയേക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.















