ബെയ്റൂട്ട്: ചൊവ്വാഴ്ച ലെബനനിൽ ഹിസ്ബുള്ള ഭീകരർ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളാണ് ഒരേ സമയം പൊട്ടിതെറിച്ചത്. സ്ഫോടനത്തിൽ ഇതുവരെ 11 ഭീകരർ കൊല്ലപ്പെടുകയും 3,000 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം കൃത്യം 3.30 നാണ് പേജറുകൾ പൊട്ടിതെറിച്ചത്. പേജർ സ്ഫോടന പരമ്പര മുമ്പ് കേട്ടിട്ടില്ലാത്ത ആക്രമണ തന്ത്രമാണ്. ഇസ്രായേൽ ചാരസംഘടനയായ മൊസാദാണ് ഇതിന് പിന്നിലെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം.
എന്താണ് പേജറുകൾ?
ഇന്നത്തെ മൊബൈല്‍ ഫോണുകളുടെ ആദിമ രൂപമായി പേജറുകളെ കണക്കാക്കാം. കൈവെള്ളയിൽ ഒളിപ്പിച്ച് കൊണ്ടു നടക്കാവുന്നത്രയും ചെറുതാണ്. ചെറിയ മെസേജുകളും അലര്‍ട്ടുകളും സ്വീകരിക്കാനും അയക്കാനുമായി ഇത് ഉപയോഗിക്കുന്നു. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പോലും പേജര്‍ ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ സാധ്യമാകും. മൊബൈല്‍ ഫോണുകളിലെ പോലെ വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ഇന്‍റര്‍നെറ്റ് ആക്സസ്, വീഡിയോ കോളിംഗ് തുടങ്ങിയവ പേജറുകള്‍ക്കില്ല.
ബേസ് സ്റ്റേഷനില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി വഴിയാണ് പേജറുകള്‍ പ്രവര്‍ത്തിക്കുന്നത്. വരുന്ന സന്ദേശങ്ങള്‍ തെളിയാന്‍ ചെറിയൊരു ഡിസ്‌പ്ലെ പേജറില്‍ കാണാം. പേജര്‍ എന്ന ഉപകരണത്തിന് ‘ബീപര്‍’ എന്നും പേരുണ്ട്. സന്ദേശം എത്തുമ്പോള്‍ നേരിയ ശബ്ദമോ ബീപ്പോ വൈബ്രേഷനോ ഉണ്ടാക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് പേജറിന് വീണത്.
മൊബൈൽ ഉദയത്തിന് മുമ്പ് കുറച്ച് കാലം മുമ്പാണ് പേജറുകളുടെ വ്യാപകമായത്. 1990-കളുടെ അവസാനത്തോടെ പേജറുകൾ പൊതു ഉപയോഗത്തിൽ നിന്ന് അപ്രത്യക്ഷമായി.
എന്തുകൊണ്ടാണ് ഹിസ്ബുള്ള ഇപ്പോഴും പേജറുകൾ ഉപയോഗിക്കുന്നത്
സെൽഫോണുകൾ ഇസ്രായേൽ ട്രാക്ക് ചെയ്യുമെന്ന ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഭീകരർ കൂട്ടത്തൊടെ പേജറിലേക്ക് മാറിയത്. 5,000 പേജറുകൾ ഇതിന് പിന്നാലെ ഭീകരർ വാങ്ങി. ഹിസ്ബുള്ളയ്‌ക്ക് വേണ്ടി ആയുധങ്ങളും വെടിക്കോപ്പുകളും സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. പേജറുകൾ എത്തിച്ചതും ഇറാനാണെന്നാണ് നിഗമനം. അങ്ങനെയെങ്കിൽ ഈ പേജറുകളിൽ തിരിമറി നടന്നിരിക്കാം.















