തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പിന്തുണയോടെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര കോണ്‍ക്ലേവ് ‘ICSET 2024’-ന് നാളെ തുടക്കമാകും. സ്‌കില്‍സ്, എന്‍ജിനീയറിങ്, ടെക്‌നോളജി എന്നീ മേഖലകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലായാണ് നടക്കുക. ‘ദി ക്വാണ്ടം ലീപ്: എ.ഐ. ആന്‍ഡ് ബിയോന്‍ഡ്’ആണ് ഇത്തവണത്തെ പ്രധാന വിഷയം.
ഐബിഎം സോഫ്റ്റ്‌വെയർ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവരുടെ പ്രത്യേക വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. വിദ്യര്‍ത്ഥികള്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, സാങ്കേതികവിദ്യ വിദഗ്‌ദ്ധര്‍ തുടങ്ങിയവര്‍ക്ക് ഗുണകരമാകുന്ന കോൺക്ലേവ് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തൽ. നാളെ തിരുവനന്തപുരം ഹൈസിന്തിൽ ഹോട്ടലിൽ ‘അണ്‍ലോക്കിങ് ദി പവര്‍ ഓഫ് എല്‍എല്‍എം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് RAG അടിസ്ഥാന ചാറ്റ് ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാന്‍ അവസരമുണ്ടാകും. സെപ്റ്റംബര്‍ 27-ന് കോഴിക്കോട് നടക്കുന്ന സെഷനില്‍ മെക്രോസോഫ്റ്റ് വര്‍ക്ക്‌ഷോപ്പും ഉണ്ടായിരിക്കും. നൂതന പരിഹാരങ്ങള്‍ക്ക് എ.ഐ. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ‘ജനറേറ്റീവ് എ.ഐ. വിത്ത് കോപൈലറ്റ് ഇന്‍ ബിംഗ്’എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാകും കാലിക്കറ്റ് ടവറില്‍ സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പ് നടക്കുക.
സെപ്റ്റംബർ 30-ന് എറണാകുളം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയോടെ ICSET 2024-ന് തിരശീല വീഴും. ഗൂഗിള്‍ ഫോർ ഡവലപ്പേഴ്സ് – ഇന്ത്യ എഡ്യു പ്രോഗ്രാമുമായി സഹകരിച്ചുള്ള വർക്ക്ഷോപ്പാണ് കോണ്‍ക്ലേവിന്റെ സമാപന പരിപാടിയിലെ മുഖ്യ ആകർഷണം. ഏറ്റവും പുതിയ ജനറേറ്റിവ് എ.ഐ. സാങ്കേതികവിദ്യകളില്‍ ആഴത്തില്‍ കടന്നുച്ചെല്ലുന്ന പ്രോഗ്രാമില്‍ ഡെവലപ്പേഴ്‌സിന് വേണ്ടിയുള്ള ‘ജനറേറ്റീവ് എ.ഐ. വിത്ത് വെര്‍ടെക്‌സ് എ.ഐ. ജെമിനി എപിഐ’എന്ന വിഷയത്തിലുള്ള സെഷന്‍ നടക്കും. തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും.
സാങ്കേതിക വിപ്ലവത്തിന്റെ മുൻനിരയിൽ കുതിക്കുന്നുമ്പോൾ എഐയുടെ പരിവർത്തന ശേഷിയെ പ്രയോജനപ്പെടുത്താനും, അതുവഴി പുതുതലമുറയെ ശാക്തീകരിക്കാനുമുള്ള ഐസിടിഎകെയുടെ പ്രതിബദ്ധതയാണ് ഈ പരിപാടിയെന്ന് സിഇഒ മുരളീധരൻ മന്നിങ്കൽ പറഞ്ഞു.















