തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിൽ സെറിബ്രൽ പാൾസി ബാധിതയായ വിദ്യാർത്ഥിനിയെ ക്ലാസ്മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ചെമാപ്പിള്ളി സെറാഫിക് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലാണ് പത്തം ക്ലാസ് വിദ്യാർത്ഥിനിയെ പൂട്ടിയിട്ടത്. സംഭവം അപലപനീയമാണെന്നും ഗൗരവകരമാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി, റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോടും തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസറോടും മന്ത്രി നിർദേശിച്ചു.
സാമൂഹ്യനീതി വകുപ്പ് ഈ വിഷയത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തും. സ്കൂൾ അധികാരികൾ വിഷയത്തിൽ വിശദീകരണം നൽകേണ്ടതുണ്ട്. ദിവ്യംഗരായ കുട്ടികൾക്ക് സൗഹാർദ്ദപരമായ അന്തരീക്ഷം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം എല്ലാ സ്കൂളുകൾക്കുമുണ്ട്. ഇത് സ്കൂൾ അധികാരികൾ കൃത്യമായി നടപ്പിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആർ.പി.ഡബ്ല്യൂ.ഡി നിയമപ്രകാരം ദിവ്യാംഗരായ വിദ്യാർത്ഥികളെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അതിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം നടപടികൾ സ്വീകരിക്കാവുന്നതാണ്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാകാതിരിക്കാനായി സാമൂഹിക ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ പിതാവ് സ്കൂളിലെത്തിയപ്പോഴാണ് ക്ലാസ്മുറിയിൽ പൂട്ടിയിട്ട നിലയിൽ പെൺകുട്ടിയെ കണ്ടത്. തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.















