അമ്മയും മക്കളും തമ്മിലുള്ള സ്നേഹവും ആത്മബന്ധവും വാക്കുകൾക്ക് അതീതമാണ്. ജോലിയും വീട്ടുകാര്യവും ഒരുമിച്ച് കൊണ്ടുപോകുന്നതിനിടയിൽ പല അമ്മമാർക്കും കുട്ടികളെ കാര്യമായി ലാളിക്കാനോ അവരുമൊത്ത് പുറത്ത് പോകാനോ ഒക്കെ കഴിഞ്ഞെന്ന് വരില്ല. എറണാകുളം ബോൾഗാട്ടി പാലസ് ഹാളിൽ പ്രസംഗിക്കുകയാണ് കോസ്റ്റൽ സെക്യൂരിറ്റിയായ ഐജി പൂങ്കുഴലി. ഇതിനിടെയാണ് വേദിയിലേക്കൊരു കുഞ്ഞതിഥി ഓടിയെത്തുന്നത്. രണ്ടര വയസുകാരി മകൾ അമിഴ്തിനിയാണ് അമ്മയുടെ ചാരത്തെത്തിയത്.
അമ്മേ എന്ന് വിളിച്ചെത്തിയെങ്കിലും മിണ്ടല്ലെ എന്ന് പൂങ്കുഴലി ആംഗ്യം കാണിച്ചു. വീണ്ടും അമ്മ വിളി കേട്ടപ്പോൾ മകളെ ഒക്കത്തിരുത്തിയായി പ്രസംഗം. നിറഞ്ഞ സദസിനെ കൗതുകത്തോടെ അവളൊന്ന് നോക്കി. പിന്നെ അമ്മയുടെ മുൻപിലെ മൈക്കിലേക്കും. പിന്നാലെ മുന്നിൽ മിന്നി തെളിയുന്ന ക്യാമറ കണ്ണുകളിലേക്കായി ശ്രദ്ധ. 2004-ൽ തൃശൂർ പൊലീസ് അക്കാദമിയിൽ നിന്ന് പാസ്ഔട്ടായ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംഗമമായ ‘അഴകോടെ ഇരുപത്-24’ എന്ന പരിപാടിയുടെ ഉദ്ഘാടകയായിരുന്നു പൂങ്കുഴലി.
അവധി ദിനമായതിനാലും അനൗദ്യോഗിക പരിപാടി ആയതിനാലുമാണ് ഒപ്പം മകളെയും പൂങ്കുഴലി കൂട്ടിയത്. മകളുടെ സാന്നിധ്യം എല്ലാവർക്കും കൗതുകമായി. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കിട്ടുന്നത് ഞായറാഴ്ച മാത്രമാണെന്ന് പറഞ്ഞായിരുന്നു അവരുടെ പ്രസംഗം ആരംഭിച്ചത്. ക്ഷണം നിരസിക്കാൻ സാധിക്കാത്തതിനാലാണ് മകൾക്കൊപ്പമെത്തിയതെന്നും അവർ പറഞ്ഞു. സേനയിലെ ജോലിസ്വഭാവം മനസിലാക്കി കൂടെ നിൽക്കുന്ന മക്കളും കുടുംബവും വലിയ കയ്യടി അർഹിക്കുന്നുണ്ടെന്നും പൂങ്കുഴലി പ്രസംഗത്തിനിടെ പറഞ്ഞു.
വനിതാ ഉദ്യോഗസ്ഥർ കരിയറും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നതിനെ കുറിച്ചും അവരുടെ ത്യാഗത്തെ കുറിച്ചും അവർ പറഞ്ഞു. മറ്റ് കുട്ടികളെ അപേക്ഷിച്ച് ജോലിക്ക് പോകുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ മറ്റുള്ളവരെ അപേക്ഷിച്ച് കെയർ ചെയ്യാൻ സാധിക്കുന്നില്ലെന്നത് വിഷമകരമാണെന്നും പൂങ്കുഴലി കൂട്ടിച്ചേർത്തു.















