കാട്ടാക്കട: ആർഎസ്എസ് പ്രചാരകരെക്കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോൾ തോന്നിയത് അവരും ഞങ്ങളെപ്പോലുളള വൈദികരാണെന്നാണ്. കളളിക്കാട് മായം സെന്റ് മേരീസ് കത്തോലിക്കാ ചർച്ച് വികാരി ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖത്തിന്റേതാണ് ഈ വാക്കുകൾ. ആർഎസ്എസ് കാട്ടാക്കട ഖണ്ഡിന്റെ നേതൃത്വത്തിൽ നടന്ന വിജയദശമി മഹോത്സവത്തിൽ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വീടും കുടുംബവും വിട്ട് ഒരു ട്രങ്ക് പെട്ടിയിൽ ഒതുങ്ങുന്ന സാധനങ്ങളുമായി നല്ല സമൂഹത്തെ വാർത്തെടുക്കാൻ പുറപ്പെടുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. വീടും നാടുമൊക്കെ ഉപേക്ഷിച്ച് അധികാരികൾ നിർദ്ദേശിക്കുന്ന സ്ഥലത്ത് പോയി അഭ്യസനരീതികളും കളരിയും യോഗയുമൊക്കെ പഠിപ്പിച്ച് ദൈവത്തിലേക്ക് അല്ലെങ്കിൽ ആ ആദർശങ്ങളിലേക്ക് മനുഷ്യനെ വളർത്തിക്കൊണ്ടുവരാനായി ശ്രമിക്കുന്നവരാണ് ആർഎസ്എസ് പ്രചാരകർ.
ആത്മസമർപ്പണത്തോടുളള ആദർശമാണ് നമ്മളെ ദൈവിക ശക്തിയിലേക്ക് നയിക്കുന്നത്. ആ ആദർശത്തിന്റെ പശ്ചാത്തലത്തിലാണ് ട്രങ്കു പെട്ടിയിൽ ഒതുങ്ങുന്ന സാധനങ്ങളുമായി വീട്ടിൽ നിന്ന് വിവാഹം പോലും വേണ്ടെന്ന് വച്ച് പ്രചാരകരായി ഇറങ്ങുന്നത്. അവർ തുടങ്ങിവെച്ച സംഘങ്ങളാണ് ഇന്ന് വളർന്നു പന്തലിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഞങ്ങളെപ്പോലുളള വൈദികർക്ക് ഒപ്പമാണ് ആ പ്രചാരകരെന്നാണ് ഞാൻ വിചാരിക്കുന്നത്. മൂന്നോ നാലോ വർഷം കൂടുമ്പോൾ വൈദികർ ഓരോ സ്ഥലങ്ങളിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകും. അതുപോലെ പ്രചാരകരും ഓരോ സ്ഥലത്തും അവരുടെ ദൗത്യം തീർന്നാൽ യാത്ര ചെയ്തുകൊണ്ടിരിക്കും അദ്ദേഹം പറഞ്ഞു.
ഞാൻ കുട്ടനാട്ടുകാരനാണ്. നെടുമുടിയാണ് സ്ഥലം. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോഴും അമ്പലപ്പുഴ, തകഴി, നെടുമുടി, മങ്കൊമ്പ് പ്രദേശങ്ങളിലൊക്കെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ കാണാമായിരുന്നു. വിജയദശമി ഉത്സവത്തിന് ക്ഷണിക്കാൻ വന്നവരോട് ശാഖയുടെ പ്രവർത്തനത്തെക്കുറിച്ച് ചോദിച്ചു. എല്ലാ ദിവസവും പ്രാർത്ഥനയും വ്യായാമവും ഒക്കെയായി ഒരു മണിക്കൂർ സമയം അവർ ചെലവഴിക്കുന്നു. അങ്ങനെയുളള നല്ല ശീലങ്ങളിലൂടെ സത്യത്തിലേക്ക് നയിക്കപ്പെടുന്നവരായി വ്യക്തികളെ മാറ്റണമെന്ന ലക്ഷ്യമാണ് സംഘത്തിനുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുഴനാട് അയോദ്ധ്യാനഗറിൽ നടന്ന പരിപാടിയിൽ വിഭാഗ് സഹകാര്യവാഹ് എസ് അനീഷ് കുമാർ ബൗദ്ധിക് നൽകി. നേരത്തെ കള്ളിക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനത്തിൽ നിരവധി സ്വയം സേവകർ പങ്കെടുത്തു. ആദർശ് എംഎസ് സ്വാഗതം പറഞ്ഞു. ഖണ്ഡ് സംഘചാലക് കെ കുട്ടപ്പൻ ഉൾപ്പെടെ പരിപാടിയിൽ സന്നിഹിതരായി.















