കണ്ണൂർ: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ പ്രതിഷേധം. സർക്കാർ ജീവനക്കാരും ബിജെപി, യുവമോർച്ച പ്രവർത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മൃതദേഹം മാറ്റുന്നതിനിടെ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് സ്ഥലത്തെത്തിയവർ ചൂണ്ടിക്കാട്ടി. പൊലീസ് മാത്രമായി ഇത് ചെയ്യാൻ അനുവദിക്കില്ലെന്നും ഇവർ പറഞ്ഞു. തുടർന്ന് ഇവരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിയാണ് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയത്.
ആത്മഹത്യാക്കുറിപ്പോ മറ്റ് തെളിവുകളോ ഉണ്ടെങ്കിൽ രാഷ്‌ട്രീയ സ്വാധീനം കൊണ്ട് പൊലീസ് അത് മാറ്റാൻ സാദ്ധ്യതയുണ്ടെന്ന ആശങ്ക സ്ഥലത്തുണ്ടായിരുന്ന ബിജെപി, കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഹരിദാസ്, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ പിന്നീട് പ്രതിഷേധ പ്രകടനം നടത്തി. പിപി ദിവ്യയുടെ രാജി ആവശ്യപ്പെട്ടുളള മുദ്രാവാക്യം ഉൾപ്പെടെ പ്രകടനത്തിൽ ഉയർന്നു.
എഡിഎമ്മിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ജില്ലാ പഞ്ചായത്തിലേക്ക് തള്ളിക്കയറി. പ്രവർത്തകരെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇന്നലെ പത്തനംതിട്ടയിലേക്ക് സ്ഥലംമാറിപ്പോകുകയായിരുന്ന എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു.
പെട്രോൾ പമ്പിന് എൻഒസി വൈകിപ്പിച്ചുവെന്നും പിന്നീട് ശരിയാക്കിയത് എങ്ങനെയാണെന്ന അറിയാമെന്നും ആയിരുന്നു പിപി ദിവ്യയുടെ വാക്കുകൾ. നവീൻ ബാബു അഴിമതിക്കാരനാണെന്ന് സ്ഥാപിക്കുന്നതായിരുന്നു വാക്കുകൾ. ജില്ലാ കളക്ടർ ഉൾപ്പെടെയുളള ഉദ്യോഗസ്ഥർ ഇരിക്കുമ്പോഴായിരുന്നു പിപി ദിവ്യയുടെ വാക്കുകൾ. ഇതിന്റെ മനോവേദനയിലാണ് രാത്രിയോടെ നവീൻ ബാബു ജീവനൊടുക്കിയത്.















