തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി സംഘടിപ്പിച്ച ട്രിവാൻഡ്രം മാരത്തൺ, 5000 ത്തിലധികം പേരുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായി. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ വിഭാഗങ്ങളിലായി വിജയികൾക്ക് ആകെ 22 ലക്ഷം രൂപ സമ്മാനമായി നൽകി. യുഎസ്ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പാണ് നടന്നത്. യുഎസ്ടി യുടെ 25 ാം വാർഷികത്തോടനുബന്ധിച്ച് കൂടിയാണ് മാരത്തൺ സംഘടിപ്പിച്ചത്. എൻഇബി സ്‌പോർട്‌സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് മാരത്തൺ നടന്നത്.
യുഎസ്ടി ട്രിവാൻഡ്രം കാമ്പസിൽ നിന്ന് ആരംഭിച്ച മാരത്തൺ, നിശ്ചിത റൂട്ടുകളിലൂടെ കടന്ന് യുഎസ്ടി കാമ്പസിലേക്ക് മടങ്ങിയെത്തി സമാപിച്ചു. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, വേഗതയേറിയ ഓട്ടക്കാർക്കും പുതിയ ഓട്ടക്കാർക്കും 10 കിലോമീറ്റർ റൺ; 5 കിലോമീറ്റർ ഫൺ റൺ; നടത്തക്കാർക്കും, സാധാരണ ഓട്ടക്കാർക്കും 3 കിലോമീറ്റർ ഫാമിലി റൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിച്ചത്.

യുഎസ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര മാരത്തൺ ഫ്‌ളാഗ് ഓഫ് ചെയ്തു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർമാരായ മനു ഗോപിനാഥ്, അലക്സാണ്ടർ വർഗീസ്, തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ, ബിസിനസ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒളിമ്പ്യനും ദ്രോണാചാര്യ പുരസ്‌ക്കാര ജേതാവും പ്രകാശ് പദുകോൺ അക്കാദമി ഡയറക്ടറുമായ വിമൽ കുമാർ, വായുസേന എയർ മാർഷൽ സിൻഹ, പോലീസ് കമ്മിഷണർ സ്പർജൻ കുമാർ ഐ പി എസ്, ഐ ജി ശ്യാം സുന്ദർ ഐ പി എസ്, ടെക്നോപാർക്ക് സി ഇ ഒ സഞ്ജീവ് നായർ, ഓസ്‌ട്രേലിയ ഡെപ്യൂട്ടി കൗൺസൽ ജെനറൽ ഡേവിഡ് എഗ്ഗ്ലെസ്റ്റൺ തുടങ്ങിയവരും പങ്കെടുത്തു.
മാരത്തണിൽ പങ്കാളികളായവരിൽ 500 ഓളം പേർ യുഎസ്ടിയിലെ ജീവനക്കാരും മറ്റുള്ളവർ പൊതു ജനങ്ങളുമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം പൊതുജനങ്ങളും ആവേശത്തോടെ സ്വീകരിക്കുകയും മരത്തണിന്റെ തുടക്കം മുതൽ ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതായി യുഎസ്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറഞ്ഞു.മാരത്തൺ ഇന്ത്യയിലുടനീളം കൂടുതൽ പ്രചാരം നേടുന്ന ഈ കാലത്ത് യുഎസ്ടി സംഘടിപ്പിച്ച ട്രിവാൻഡ്രം മാരത്തൺ അതിവേഗം ഒരു ബൃഹത് പരിപാടിയായി ദേശീയതലത്തിൽ വളരുമെന്ന് ഉറപ്പുണ്ടെന്ന് എൻഇബി സ്‌പോർട്‌സ് റേസ് ഡയറക്ടർ നാഗരാജ് അഡിഗ പറഞ്ഞു.















