ന്യൂഡൽഹി: ധ്രുവ് റാഠി ആരാധകരുടെ ആക്രമണത്തിനും ഭീഷണിക്കും മുന്നിൽ മുട്ടുകുത്തില്ലെന്ന് ഇന്ത്യയിൽ താമസിക്കുന്ന പോളിഷ് യൂട്യൂബർ കരോലിന ഗോസ്വാമി. ‘ഇന്ത്യ ഇൻ ഡീറ്റെയിൽസ്’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന കരോലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് എന്തുവന്നാലും ഇന്ത്യയിൽ തന്നെ ജീവിക്കുമെന്ന് വ്യക്തമാക്കിയത്. കടുത്ത ഇന്ത്യ വിമർശകനായ ധ്രുവ് റാഠിയെ പിന്തുണയ്‌ക്കുന്നവർ പോളിഷ് യൂട്യൂബർക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തുകയും വധഭീഷണി മുഴക്കുകയുംചെയ്തിരുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ തന്റെ കുടുംബത്തോടൊപ്പം നടന്നുനീങ്ങുന്ന കരോലിനയ്‌ക്ക് സുരക്ഷയൊരുക്കുന്ന അംഗരക്ഷകരെയും കാണാം. “ഞങ്ങൾ ഒന്നിനെയും ഭയപ്പെടുന്നില്ല. എന്ത് സംഭവിച്ചാലും ഇന്ത്യയിൽ ജീവിക്കുന്നത് തുടരും. നിങ്ങളുടെ ജീവിതത്തിൽ പുഞ്ചിരികൾ കൊണ്ടുവരാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
ഇന്ത്യൻ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന യൂട്യൂബെറാണ് കരോലിന. പോളിഷ് പൗരയാണെങ്കിലും ഒവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമയായ അവർ തന്റെ ഭർത്താവ് അനുരാഗിനും മക്കൾക്കുമൊപ്പം ഇന്ത്യയിലാണ് താമസിക്കുന്നത്. 1 മില്യൺ ഫോളോവേഴ്സുള്ള ‘ഇന്ത്യ ഇൻ ഡീറ്റെയിൽസ്’ എന്ന യൂട്യൂബ് ചാനൽ കരോലീനയും ഭർത്താവും ചേർന്നാണ് ആരംഭിച്ചത്.
ധ്രുവ് റാഠി ഇന്ത്യയെക്കുറിച്ച് തെറ്റി ധരിപ്പിക്കുന്ന വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളുമാണ് പങ്കുവയ്‌ക്കുന്നതെന്ന് അവർ തന്റെ യൂട്യൂബ് ചാനലിലൂടെ മുൻപും തുറന്ന് കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ധ്രുവ് റാഠി ആരാധകരിൽ നിന്നും ബലാത്സംഗ ഭീഷണിയും വധഭീഷണിയുമടക്കം കരോലിനയ്‌ക്ക് നേരിടേണ്ടി വന്നത്. 220-ലധികം വധഭീഷണികളും അധിക്ഷേപ സന്ദേശങ്ങളും തനിക്കും കുടുംബത്തിനും നേരെയുണ്ടായതായി അവർ പറഞ്ഞു. ഒരു വർഷം മുൻപ് ജർമ്മനിയിൽ തന്റെ കുടുംബത്തെ ആക്രമിക്കാൻ റാഠി ഗുണ്ടകളെ അയച്ചതായി ആരോപിക്കുന്ന മറ്റൊരു വീഡിയോയും അവർ പങ്കിട്ടിരുന്നു.
View this post on Instagram















