കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നവീൻ ബാബുവിനെതിരെ ഉന്നയിച്ച രണ്ടാമത്തെ ആരോപണവും പൊളിയുന്നു. സ്വന്തം സ്ഥലത്ത് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് എഡിഎം ഫയൽനീക്കം വൈകിപ്പിക്കുന്നുവെന്ന് കെ ഗംഗാധരൻ എന്നയാൾ തന്നോട് പരാതി പറഞ്ഞിരുന്നുവെന്നാണ് ദിവ്യ മുൻകൂർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ എഡിഎമ്മിനെതിരെ മാത്രമല്ല, റവന്യൂ ഡിപ്പാർട്ട്‌മെന്റിലെ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ് താൻ വിജിലൻസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയതെന്ന് കെ ഗംഗാധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ സ്ഥലത്ത് മണ്ണിടുന്നതിനെതിരായ സ്റ്റോപ്പ് മെമ്മോ നീക്കാനായിട്ടാണ് താൻ അപേക്ഷ നൽകിയത്. എഡിഎം മുതൽ താഴോട്ടുളള എല്ലാ റവന്യൂ ഉദ്യോസ്ഥർക്കുമെതിരെ പരാതിയുണ്ട്. അതാണ് പറഞ്ഞത്. അല്ലാതെ നവീൻ ബാബു അഴിമതി നടത്തിയെന്ന് പറഞ്ഞിട്ടില്ല. എഡിഎം എന്നോട് കൈക്കൂലി വാങ്ങിയിട്ടില്ല, എന്നിൽ നിന്നും കൈക്കൂലി വാങ്ങാൻ ആഗ്രഹിക്കുന്ന തരത്തിൽ ഒരു പെരുമാറ്റവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും കെ ഗംഗാധരൻ പറഞ്ഞു.
കുറ്റിയാട്ടൂരിലെ റിട്ട. അധ്യാപകൻ ആണ് കെ.ഗംഗാധരൻ. ചെങ്ങളായിയിലെ പെട്രോൾ പമ്പ് ഉടമ പ്രശാന്തൻ മാത്രമല്ല കെ ഗംഗാധരൻ എന്ന മറ്റൊരാളും എഡിഎമ്മിനെതിരെ തന്നോട് പരാതി പറഞ്ഞതായിട്ടാണ് മുൻകൂർ ജാമ്യഹർജിയിൽ പിപി ദിവ്യ ചൂണ്ടിക്കാട്ടിയിരുന്നത്. പ്രശാന്തന്റെ കൈക്കൂലി ആരോപണത്തിന് ബലം നൽകാൻ വേണ്ടിയായിരുന്നു പിപി ദിവ്യയുടെ വാദം. എന്നാൽ ഗംഗാധരൻ മാദ്ധ്യമങ്ങൾക്ക് മുൻപിൽ കാര്യങ്ങൾ പറഞ്ഞതോടെ ഇതും പൊളിഞ്ഞിരിക്കുകയാണ്.
പി.പി ദിവ്യയോട് പരാതിയായി പറഞ്ഞതല്ല, സൗഹൃദ സംഭാഷണത്തിൽ പറഞ്ഞതാണ്. അവരോട് മാത്രമല്ല. മറ്റ് പലരോടും പറഞ്ഞിട്ടുണ്ട്. അത് സാധാരണ പോലെ പറഞ്ഞതാണെന്നും ഗംഗാധരൻ പറയുന്നു. താൻ ഇന്നുവരെ ഒരു മനുഷ്യന് കൈക്കൂലി കൊടുത്തിട്ടില്ല. ഇനി കൊടുക്കുകയുമില്ല, അത് നിയമവിരുദ്ധമാണെന്ന് ഉത്തമബോധ്യമുളള ആളാണ് താൻ. എഡിഎം അധികം സംസാരിക്കാത്ത ആളാണ്. ഔദ്യോഗികമായി മാത്രമായിരുന്നു അദ്ദേഹവുമായി ആശയവിനിമയമെന്നും ഗംഗാധരൻ പറയുന്നു.
എന്നാൽ എഡിഎം ഉത്തരവാദിത്വം നിർവ്വഹിച്ചില്ലെന്നും ഗംഗാധരൻ പറഞ്ഞു. ആദ്യം അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമ്പോൾ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വരട്ടെ എന്ന് പറഞ്ഞു. പരാതി കൈകാര്യം ചെയ്യുന്നത് കളക്ടർ ആണെന്നാണ് വില്ലേജ് ഓഫീസർ നൽകുന്ന മറുപടിയെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെട്ടു കഴിഞ്ഞാൽ വില്ലേജ് ഓഫീസറോട് ഒന്ന് വിളിച്ച് പറഞ്ഞാൽ നടക്കാവുന്നതേയുണ്ടായിരുന്നുളളൂ. പക്ഷെ അത് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.















